സിഒടി നസീറിനെതിരായ ആക്രമണം; അക്രമികൾ ആരായാലും ശക്തമായ നടപടി എന്നതാണ് പൊലീസ് നിലപാടെന്ന് മുഖ്യമന്ത്രി

സി ഒ ടി നസീറിനെ ആക്രമിച്ച പ്രതികളാരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ മുഖം നോക്കാതെ കർശന നടപടി പൊലീസ് സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ എം എൽ എ ഷംസീറിനെതിരെ ഉയർന്ന ആരോപണം പരിശോധിക്കാൻ എന്തു കൊണ്ട് സർക്കാർ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് നസീറിനെതിരായ വധശ്രമമെന്നും, എ എൻ ഷംസീർ എം എൽ എക്ക് സംഭവത്തിൽ പങ്കുള്ളത് കൊണ്ട് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ മുഖ്യമന്ത്രി തളളിക്കളഞ്ഞു.
എന്നാൽ പ്രതിപക്ഷം നിലപാടുകളിലുറച്ചു നിന്നു. അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ് പാർട്ടിക്കും സർക്കാരിനുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തുനിന്ന് പാറക്കൽ അബ്ദുള്ള എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here