കാൻസറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവം; യുവതിക്ക് എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി

കാൻസറില്ലാതെ കീമോതെറാപ്പി ചെയ്ത സംഭവത്തിൽ യുവതിക്ക് എല്ലാ സഹായവും ചെയ്ത് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. സംഭവം നിർഭാഗ്യകരമാണ്. ആശുപത്രിയിലെ ചികിത്സ റിപ്പോർട്ടുകൾ പൂർണമായും ബോധ്യപ്പെട്ട ശേഷമേ ഡോക്ടർമാർ ചികിത്സ നടത്താവൂ എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളെജിലെ ഡോക്ടർമാർ അനാവശ്യ തിടുക്കം കാട്ടി. കളക്ടറോട് റിപ്പോർട്ട് തേടാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതിയുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും പറഞ്ഞു.
കാൻസറില്ലാത്ത യുവതിക്ക് കാൻസർ ചികിൽസയും കീമോതെറാപ്പിയും നടത്തിയ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ആലപ്പുഴ കുടശനാട് സ്വദേശിനിയായ രജനിക്കായിരുന്നു കാൻൻസർ ചികിത്സ നൽകിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുവതിക്ക് മെഡിക്കൽ കോളെജിൽ ചികിൽസ നടത്തിയെങ്കിലും പിന്നീട് തിരുവനന്തപുരം ആർസിസിയിൽ നടത്തിയ പരിശോധനയിൽ കാൻസറില്ലെന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ ഐപിസി സെക്ഷൻ 336, 337 പ്രകാരം കേസെടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here