പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം എട്ടാം ദിവസത്തിലേക്ക്; മമതാ ബാനര്‍ജിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഡോക്ടര്‍മാര്‍

പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഡോക്ടര്‍മാര്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചു. ഡോക്ടര്‍മ്മാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിച്ചെന്ന് മമതാ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനിലെ ഡോക്ടര്‍മാര്‍ ഇന്ന് പത്ത് മണി മുതല്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തും.
ഡോക്ര്‍മാരുടെ സമരത്തിനു രാജ്യ വ്യാപകമായി പിന്തുണ ലഭിച്ചതും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തില്‍ ഇടപെടല്‍ നടത്തിയതും കണക്കിലെടുത്താണ് ഒത്തു തീര്‍പ്പ് നീക്കങ്ങളിലേക്ക് മമത ബാനര്‍ജി എത്തുന്നത്. ഡോക്ടര്‍മ്മാര്‍ക്കെതിരെ നടപടിയുണ്ടാക്കില്ലെന്ന ഉറപ്പും അവര്‍ നല്‍കി. ഇതോടെയാണ് സമരം പിന്‍വലിക്കുന്ന ചര്‍ച്ചകളിലേക്ക് ഡോക്ടര്‍മ്മാര്‍ കടന്നത്. ചര്‍ച്ചക്ക് തയ്യാറാണെന്നും, എന്നാല്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്താനാവില്ലെന്നും ഡോക്ടര്‍മാര്‍ നിബന്ധന വച്ചു. ചര്‍ച്ചയില്‍ മാധ്യമങ്ങളുടെ സാന്നിധ്യമുണ്ടാകണമെന്നും സമരക്കാര്‍ പറഞ്ഞു.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഡോക്ടറെ മമത ബാനര്‍ജി സന്ദര്‍ശിക്കണമെന്ന് ഡോക്ടര്‍മ്മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ അറിയിച്ച് രാജ്യവ്യാപകമായി റെസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷനും , ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനു ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു. റെസിഡന്റ് ഡോക്ടേര്‍സ് അസോസിയേഷന്‍ അനിശ്ചിത കാലത്തേക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here