ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പേരിൽ സിനിമ ബഹിഷ്‌ക്കരിക്കുന്ന നടപടി; തൊട്ടപ്പൻ കാണാനെത്തുന്നവരെ മടക്കി അയക്കുന്നുവെന്ന് തിരക്കഥാകൃത്ത്
വിനായകൻ കേന്ദ്ര കഥാപാത്രത്തിലെത്തിയ തൊട്ടപ്പൻ കാണാനെത്തുന്നവരെ പല കാരണങ്ങളും പറഞ്ഞ് തിയേറ്ററുകാർ മടക്കിയയക്കുന്നുവെന്ന ആരോപണവുമായി സിനിമയുടെ തിരക്കഥാകൃത്ത് പി എസ് റഫീഖ് രംഗത്ത്. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെയും നിറത്തിന്റെയും പേരിൽ അയാളുടെ സിനിമ ബഹിഷ്‌കരിക്കുന്ന പ്രവണത ചെറുത്തുതോൽപ്പിക്കേണ്ടതാണെന്നും റഫീഖ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പ്രിയ സുഹൃത്തുക്കളേ
ഇതൊരഭ്യർത്ഥനയാണ്
തൊട്ടപ്പൻ കളിക്കുന്ന പല തീയേറ്ററുകളിലും സിനിമ കാണാനെത്തുന്നവരെ ആളില്ലെന്ന കാരണം പറഞ്ഞ് മടക്കി അയക്കുന്നുവെന്ന പരാതി വരുന്നുണ്ട്. കൊടുങ്ങല്ലൂരിലെ ഒരു തീയേറ്ററിൽ ആളില്ലെന്ന കാരണം പറയുകയും ആവശ്യത്തിനുള്ള ആളായപ്പോൾ പ്രൊജക്റ്റർ കംപ്ലയിന്റാണെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയതിരിക്കുന്നു. പല സ്ഥലങ്ങളിൽ നിന്നും ഇങ്ങനെയുള്ള കംപ്ലയിന്റ്‌സ് കേൾക്കുന്നു. നിങ്ങളുടെയെല്ലാം സഹായം ചോദിക്കുകയാണ്. ഒരുപാട് പണവും അധ്വാനവുമുള്ള ഒന്നാണല്ലോ സിനിമ. തൊട്ടപ്പന് ടിക്കറ്റെടുക്കാൻ വരുന്നവരോട് സിനിമ മോശമാണെന്നു വരെ തീയേറ്ററുകാർ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരാളുടെ രാഷ്ട്രീയ നിലപാടിന്റെ പേരിൽ, നിറത്തിന്റെ പേരിൽ, അയാളുടെ സിനിമ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ചെറുത്തു തോല്പിക്കേണ്ടതാണ്.ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നമുക്ക് പണവും സ്വാധീനവും കുറവാണ്. നിങ്ങൾ മാത്രമാണ് ഞങ്ങളുടെ ശക്തി. സഹായിക്കൂ..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here