‘മാസം ഒരു ലക്ഷത്തോളം രൂപ ചിലവിന് നൽകി’; ബിനോയ് കോടിയേരിക്കെതിരെ വീണ്ടും യുവതി

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്‌ക്കെതിരെ വീണ്ടും യുവതി രംഗത്ത്. ബിനോയ് കുട്ടിക്ക് ചിലവിന് നൽകിയിരുന്നതായി യുവതി പറയുന്നു. മാസം ഒരു ലക്ഷം രൂപ വരെ നൽകിയിരുന്നു. ചില മാസങ്ങളിൽ എൺപതിനായിരം രൂപയാണ് നൽകിയിരുന്നതെന്നും യുവതി പറഞ്ഞു. ആറ് വർഷത്തോളം ഇത്തരത്തിൽ പണം നൽകിയിരുന്നുവെന്നും 2015 ൽ ഇത് നിന്നുവെന്നും യുവതി വ്യക്തമാക്കുന്നു.
ബിനോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിഹാർ സ്വദേശിനിയായ മുൻ ബാർ ഡാൻസറാണ് രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചുവെന്നും ബന്ധത്തിൽ എട്ട് വയസ് പ്രായമുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. ദുബായിയിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ ബിനോയ് സ്ഥിരം സന്ദർശകനായിരുന്നുവെന്നും അവിടെവെച്ചാണ് ബിനോയിയെ പരിചയപ്പെടുന്നതെന്നും ഓഷിവാര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കിയിരിക്കുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 376, 376(2) ( ബലാൽസംഗം), 420 (വഞ്ചന), 504( മനപ്പൂർവം അപമാനിക്കൽ), 506 (ഭീഷണി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
അതിനിടെ പൊലീസിൽ പരാതി നൽകുന്നതിന് മുൻപ് യുവതി സമീപിച്ചത് സിപിഐഎം കേന്ദ്ര നേതൃത്വത്തെയാണെന്ന വിവരവും പുറത്തുവന്നു. രണ്ട് മാസം മുൻപ് പരാതി നൽകിയതായാണ് സൂചന. വിഷയം പാർട്ടി അനൗപചാരികമായി ചർച്ച ചെയ്യുകയും സിപിഐഎം കേന്ദ്രനേതാക്കൾ സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാൽ യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വം അറിയിച്ചത്. തുടർന്ന് വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന് പാർട്ടി നേതൃത്വം തീരുമാനിച്ചു. വ്യക്തിപരമായ വിഷയമാണെന്നും സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും നേതൃത്വം വിലയിരുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here