കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടാൻ റിസർവ് ബാങ്ക് അനുമതി നിഷേധിച്ചു; നിർഭാഗ്യകരമെന്നും ബാങ്കേഴ്‌സ് സമിതി ഉടൻ ചേരുമെന്നും കൃഷിമന്ത്രി സുനിൽ കുമാർ

കർഷകരുടെ വായ്പകൾക്കുള്ള മൊറട്ടോറിയം നീട്ടാൻ റിസർവ് ബാങ്ക് അനുമതി നിഷേധിച്ചു. കേരളത്തിന് മാത്രമായി ഇളവ് നൽകാനാകില്ലെന്ന് ആർബിഐ ബാങ്കേഴ്‌സ് സമിതിയെ അറിയിച്ചു. കർഷകരെടുത്ത വായ്പകൾക്ക് സംസ്ഥാന സർക്കാർ ഡിസംബർ 31 വരെയാണ് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ മാർച്ച് 31 ന് അവസാനിച്ച മൊറട്ടോറിയം നീട്ടേണ്ടതില്ലെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്.
അതേ സമയം റിസർവ് ബാങ്ക് നിലപാട് നിർഭാഗ്യകരമാണെന്നും സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നും കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുമെന്നും ബാങ്കേഴ്‌സ് സമിതി ഉടൻ ചേരുമെന്നും കൃഷിമന്ത്രി പറഞ്ഞു. ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കാൻ മുഖ്യമന്ത്രിക്ക് ഉടൻ കത്ത് നൽകും. മൊറട്ടോറിയം കടം എഴുതിതള്ളലല്ല. ആവശ്യമെങ്കിൽ ആർബിഐ ഗവർണറെ കാണുമെന്നും സുനിൽകുമാർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here