ബാങ്കേഴ്‌സ് സമിതി പരസ്യം നൽകിയത് ശരിയായ നടപടിയല്ലെന്ന് കൃഷിമന്ത്രി സുനിൽ കുമാർ

മൊറട്ടോറിയം കാലാവധി കഴിഞ്ഞാൽ ജപ്തി നടപടികൾ തുടരുമെന്ന ബാങ്കേഴ്‌സ് സമിതി നിലപാട് തെറ്റാണെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. ഇതു സംബന്ധിച്ച് ബാങ്കേഴ്‌സ് സമിതി പത്രങ്ങളിൽ പരസ്യം നൽകിയത് ശരിയായ നടപടിയല്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗം ഈ വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി സുനിൽകുമാർ വ്യക്തമാക്കി.കർഷകരുടെ വായ്പകളുടെ മൊറട്ടോറിയം കാലാവധി കഴിഞ്ഞാൽ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികൾ തുടങ്ങുമെന്ന് കാണിച്ച് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ഇന്ന് പത്രപ്പരസ്യം നൽകിയിരുന്നു.
മൊറട്ടോറിയം നീട്ടാൻ റിസർവ് ബാങ്ക് അനുമതി നൽകാത്ത സാഹചര്യത്തിലാണ് ബാങ്കേഴ്‌സ് സമിതി ജപ്തിഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാർ കർഷകരുടെ വായ്പകൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും റിസർവ് ബാങ്ക് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. കേരളത്തിന് മാത്രമായി ഇളവ് നൽകാനാകില്ലെന്നാണ് ആർബിഐ നിലപാട്. റിസർവ് ബാങ്കിന്റെ അനുമതി കിട്ടാത്ത സാഹചര്യത്തിൽ കാർഷിക വായ്പകളുടെ മൊറട്ടോറിയം ജൂലൈ 31 ന് അവസാനിക്കും. ഈ തീയതി കഴിഞ്ഞാൽ ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ഇന്ന് പത്രപ്പരസ്യത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here