‘മരിക്കുന്നതിന് തലേന്ന് അച്ഛൻ മനോവിഷമത്തിലായിരുന്നു; സാജന്റെ ആത്മഹത്യയിൽ മകൻ ട്വന്റിഫോറിനോട്

കണ്ണൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ പ്രതികരണവുമായി മകൻ. മരിക്കുന്നതിന് തലേന്ന് അച്ഛൻ മനോവിഷമത്തിലായിരുന്നുവെന്ന് മകൻ പാർത്ഥിപ് പറഞ്ഞു. കെട്ടിടത്തിന് അനുമതി ലഭിക്കാത്തത് സംബന്ധിച്ച് അച്ഛൻ ടെൻഷനിലായിരുന്നു. അച്ഛനോട് വിഷമിക്കേണ്ട എന്ന് താൻ പറഞ്ഞിരുന്നുവെന്നും പാർത്ഥിപ് ട്വന്റിഫോറിനോട് പറഞ്ഞു.
കെട്ടിടത്തിന് നഗരസഭാധ്യക്ഷ അനുമതി നൽകില്ലെന്ന് ഉറപ്പായിരുന്നു. ലൈസൻസിനുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് അച്ഛൻ വിഷമത്തിലായത്. ലൈസൻസ് സംബന്ധിച്ച് എന്തെങ്കിലും ഒരു പ്രതീക്ഷ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്നും പാർത്ഥിപ് പറഞ്ഞു.
നഗരസഭാധ്യക്ഷയുമായി അച്ഛന് വ്യക്തിവൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. ആരോടും ദേഷ്യപ്പെടാത്ത പ്രകൃതമായിരുന്നു അച്ഛന്റേത്. തങ്ങളുടെ സ്വപ്‌ന പദ്ധതിയായിരുന്നു ആ ഓഡിറ്റോറിയം. അതിന് ലൈസൻസ് ലഭ്യമാക്കുകയാണ് വേണ്ടതെന്നും സാജന്റെ മകൻ വ്യക്തമാക്കി.
20 വർഷത്തോളമായി നൈജീരിയയിൽ ബിസിനസ് ചെയ്തു വരികയായിരുന്നു സാജൻ. ദിവസങ്ങൾക്ക് മുൻപാണ് തന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്തതിൽ മനംനൊന്ത് സാജൻ ആത്മഹത്യ ചെയ്തത്. പതിനഞ്ച് കോടി രൂപ ചെലവഴിച്ചായിരുന്നു ആന്തൂരിൽ പാർത്ഥ കൺവെൻഷൻ സെന്റർ എന്ന പേരിൽ ഓഡിറ്റോറിയം നിർമ്മിച്ചത്. പ്രവർത്തനാനുമതിക്കായി പലതവണ നഗരസഭാ ചെയർപേഴ്‌സണെ സമീപിച്ചിട്ടും അനുമതി നൽകിയിരുന്നില്ല. സംഭവം വിവാദമായതോടെ നഗരസഭാധ്യക്ഷയ്‌ക്കെതിരെ സാജന്റെ ഭാര്യ രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here