ആന്തൂർ വിവാദത്തിനിടെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്
പ്രവാസി വ്യവസായി സാജന്റ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെ സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിനിടെയാണ് ജില്ല സെക്രട്ടറിയേറ്റ് യോഗം.
പ്രവാസി വ്യവസായി സാജന്റ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് പിന്നാലെ കണ്ണൂർ സിപിഐഎമ്മിലെ വിഭാഗീയത രൂക്ഷമായതിന് പിന്നാലെയാണ് ജില്ല സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ആന്തൂർ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന് കീഴ്ഘടകങ്ങളിൽ ആവശ്യമുയർന്നിരുന്നു. ആന്തൂർ സംഭവവുമായി ബന്ധപ്പെട്ട് ധർമ്മശാലയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഭരണ സമിതിയ്ക്ക് വീഴ്ച പറ്റിയെന്നും ശ്യാമളയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും പി.ജയരാജൻ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ സംസ്ഥാന നേതൃത്വം ജയരാജനെ തള്ളി.
വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സമിതി യോഗത്തിൽ ജെയിംസ് മാത്യു, എം.വി.ഗോവിന്ദനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് ജില്ല സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. നേതാക്കൻമാർക്കിടയിലെ ഭിന്നത പ്രാദേശിക തലത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആന്തൂർ നഗരസഭവൈസ് ചെയർമാനും, ബക്കളം ലോക്കൽ കമ്മറ്റി അംഗവുമായ കെ.ഷാജു പാർട്ടി നിലപാടിനെ പരോക്ഷമായി വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ആന്തൂർ സംഭവം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. ജില്ലാ സെക്രട്ടറിയേറ്റിന് ശേഷം ശനിയാഴ്ച ജില്ല കമ്മറ്റി യോഗവും ചേരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here