കേരള പുനർനിർമ്മാണം; ലോകബാങ്ക് 1726 കോടി രൂപ ധനസഹായം നൽകും

കേരള പുനർനിർമ്മാണ പദ്ധതിക്ക് ലോകബാങ്കിൽ നിന്നും 1726 കോടി രൂപയുടെ ധനസഹായം ലഭിക്കും. ഇത് സംബന്ധിച്ച ധാരണ പത്രം കേന്ദ്ര, സംസ്ഥാന സർക്കാരുകളും ലോക ബാങ്കും തമ്മില്‍ ഒപ്പിട്ടു. ഇന്ത്യയില്‍ ആദ്യമായാണ് സംസ്ഥാന പങ്കാളിത്തത്തോടെയുള്ള പദ്ധതിക്ക് ലോകബാങ്ക് അനുമതി നല്‍കുന്നത്.
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ‘ക്ലൈമറ്റ് റിസിലിയൻസ് പ്രോഗ്രാം എന്ന പദ്ധയിലൂടെയാണ് ലോകബാങ്കിൽ നിന്നും ധനസഹായം ലഭിക്കുക. കേന്ദ്ര സർക്കാരിന് വേണ്ടി സാമ്പത്തിക കാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി സമീർ കുമാർ ഖാരെയും കേരളത്തിന് വേണ്ടി ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ലോകബാങ്കിന് വേണ്ടി കൺട്രി ഡയറക്ടർ ജുനൈദ് അഹമ്മദും ചേർന്നാണ് ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചത്.
പ്രളയത്തില്‍ ജീവിതം തകർന്നവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപജീവനമാർഗ്ഗങ്ങൾ ഒരുക്കുന്നതിനും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവും സാമ്പത്തിക ശേഷിയും ശക്തിപ്പെടുത്തുന്നതിനുമാണ് ലോകബാങ്ക് തുക അനുവദിച്ചിരിക്കുന്നത്. ജല വിതരണം, കാർഷിക മേഖലയുടെ പുനരുജ്ജീവനം, വിള ഇൻഷുറൻസ്, റോഡ് പുനർനിർമ്മാണം, തുടങ്ങി വിവിധ മേഖലകളായി തിരിച്ചാവും ലോകബാങ്കിന്‍റെ സഹായം കൊണ്ടുള്ള പദ്ധതികള്‍ നടപ്പിലാക്കുക. പദ്ധതിയിലൂടെ ലോകബാങ്കിന്‍റെ സാമ്പത്തിക വിഭവങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം മറ്റുള്ള ഏജന്‍സികളില്‍ നിന്ന് സഹായം ഉറപ്പാക്കുന്നതിനും ആഗോള തലത്തിലുള്ള മികച്ച മാതൃകകൾ കേരളത്തിലെത്തിക്കുന്നതിനും സഹായിക്കുമെന്ന് ലോകബാങ്ക് പ്രതിനിധികള്‍ വ്യക്തമാക്കി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here