സഭാ തർക്ക കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി; ചീഫ് സെക്രട്ടറിയെ ജയിലിൽ അടയ്ക്കുമെന്ന് മുന്നറിയിപ്പ്

ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കക്കേസിൽ സംസ്ഥാനസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. കോടതിവിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ജയിലിലടയ്ക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. കട്ടച്ചിറ, വരിക്കോലി പള്ളിക്കേസുകൾ പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം.
1934 ലെ മലങ്കര സഭാ ഭരണഘടനാ പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്ന വിധി പുറപ്പെടുവിച്ച അതേ ബെഞ്ചാണ് സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചത്. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ജസ്റ്റിസ് അരുൺ മിശ്ര കേരള സർക്കാർ നിയമത്തിനു മുകളിലാണോയെന്ന് ചോദിച്ചു.
Read Also; പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ ഓർത്തഡോക്‌സ് സഭാംഗങ്ങളെ തടഞ്ഞു
വിധി മറികടക്കാനാണ് സർക്കാർ ശ്രമം. ഇനിയും ക്ഷമിക്കാൻ കഴിയില്ല. മുൻപ് ബിഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ പറഞ്ഞു മനസിലാക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അഭിഭാഷകനോട് നിർദേശിച്ചു. വിധി ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്‌സ് സഭയാണ് കോടതിയെ സമീപിച്ചത്. സഭാതർക്കവുമായി ബന്ധപ്പെട്ട് അന്തിമവിധി പറഞ്ഞ സാഹചര്യത്തിൽ രാജ്യത്തെ ഒരു കോടതിയും സമാനവിഷയം പരിഗണിക്കരുതെന്ന് ജസ്റ്റിസ് അരുൺ മിശ്ര നേരത്തെ ഉത്തരവിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here