സഹായ മെത്രാന്മാര്‍ക്കെതിരായ അച്ചടക്ക നടപടി അംഗീകരിക്കില്ല; സഹായമെത്രാന്മാരെ പുറത്താക്കിയതിനെതിരായ വൈദികരുടെ പ്രമേയത്തിന്റെ പകർപ്പ് ട്വന്റിഫോറിന്

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിരുദ്ധ ചേരിയിലെ വൈദികര്‍. ആലഞ്ചേരിയുടെ നേതൃത്വം അംഗീകരിക്കില്ല. അതിരൂപതയ്ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണം. സഹായ മെത്രാന്മാര്‍ക്കെതിരായ അച്ചടക്ക നടപടി അംഗീകരിക്കില്ലെന്നും വൈദികര്‍ വ്യക്തമാക്കി. സഹായമെത്രാന്മാരെ പുറത്താക്കിയതിനെതിരായ വൈദികരുടെ പ്രമേയത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ യോഗം ചേര്‍ന്ന കര്‍ദിനാള്‍ വിരുദ്ധ ചേരിയിലെ വൈദികര്‍. മാർ മാര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. സഹായമെത്രാന്മാര്‍ക്കെതിരെ നടപടിയെടുത്തതിന്റെ കാരണം കര്‍ദ്ദിനാള്‍ വിശദീകരിക്കണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടു. സഹായമെത്രാന്മാരെ നീക്കം ചെയ്ത നടപടി അധാര്‍മികമാണ്. ഈ നടപടി പിന്‍വലിക്കണം.
ഭൂമിയിടപാട് അന്വേഷിച്ച ജോസ് ഇഞ്ചോടി കമ്മീഷന്‍, കെപിഎംജി റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടണം. സത്യം മറച്ചുവെക്കുന്നതിന് പിന്നില്‍ നിഗൂഡതയുണ്ട്. ഭൂമിയിടപാടില്‍ കുറ്റവിമുക്തനാകാതെയാണ് കര്‍ദിനാള്‍ തിരിച്ചെത്തിയത്.
ആവശ്യങ്ങളുന്നയിച്ച് തയ്യാറാക്കിയ പ്രമേയം സിനഡിന് കൈമാറും. മേജര്‍ ആര്‍ച്ച് ബിഷഷപ്പ് പദവി ജന്മസിദ്ധമായി ലഭിച്ചതല്ല. അതിരൂപതാ കൂരിയ അധാര്‍മികളുടെ കൂടാരമാണെന്നും വൈദികര്‍ വിമര്‍ശിച്ചു. സ്ഥിരം സിനഡ് അടിയന്തിരമായി ചേര്‍ന്ന് അഡിമിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണം. ഇടവകാ വിഹിതം അതിരൂപതയ്ക്ക് നല്‍കേണ്ടതില്ലെന്ന് പള്ളി യോഗങ്ങള്‍ തീരുമാനാച്ചാല്‍ തടയാനാകില്ല. മെത്രാപ്പോലീത്തയുടെ ഇടയലേഖനം വായിക്കുമ്പോള്‍ മനസാക്ഷി പ്രശ്‌നം ഉണ്ടാകുമെന്നും വൈദികര്‍ പറഞ്ഞു. വൈദികരെ കള്ളക്കസിൽ കുടുക്കാൻ ശ്രമിച്ചാൽ തെരുവിലിറങ്ങും. അതിരൂപതയിലെ 450 വൈദികരില്‍ 250 പേര്‍ യോഗത്തില്‍ പങ്കെടുത്തെന്നും വൈദികര്‍ അവകാശപ്പെട്ടു. നൂറിലധികം പേര്‍ അതിരൂപതയ്ക്ക് പുറത്താണെന്നും അതിനാല്‍ ഭൂരിപക്ഷം വൈദികരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വൈദികര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here