ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. മുംബൈ ദിൻഡോഷി കോടതിയാണ് വിധി പറയുക. ഹർജിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. യുവതി കെട്ടിച്ചമച്ച കേസാണിതെന്നാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. ഡിഎൻഎ ടെസ്റ്റ് നടത്തുന്നതിനെയും ബിനോയിയുടെ അഭിഭാഷകൻ എതിർത്തിരുന്നു. യുവതി നൽകിയ വിവാഹരേഖ പോലും വ്യാജമാണെന്നും രേഖകളിലെ ബിനോയിയുടെ ഒപ്പ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും അഭിഭാഷകൻ അശോക് ഗുപ്ത കോടതിയെ അറിയിച്ചു.
ബലാത്സംഗ കുറ്റം ആരോപിക്കാനുളള സാഹചര്യം ഇല്ലെന്നും ഉഭയകക്ഷി സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് തമ്മിൽ പിരിഞ്ഞ ശേഷം ബലാത്സംഗമായി മാറുന്നതെങ്ങനെയെന്നുമായിരുന്നു മുൻകോടതി ഉത്തരവുകളെ ചൂണ്ടിക്കാട്ടി അശോക് ഗുപ്തയുടെ വാദം.എന്നാൽ ബിനോയിയ്ക്ക് ജാമ്യം നൽകിയാൽ പരാതിക്കാരിയുടെയും കുട്ടിയുടെയും ജീവന് പോലും ഭീഷണിയാകുമെന്ന് യുവതിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു.
ജാമ്യം ലഭിച്ചാൽ ബിനോയ് യുവതിയേയും കുഞ്ഞിനെയും ഇല്ലാതാക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു.ആദ്യവിവാഹം മറച്ചുവെച്ച ബിനോയ് യുവതിയെ വഞ്ചിക്കുക കൂടിയായിരുന്നെന്നും ബിനോയിയും അമ്മയും മുംബൈയിൽ എത്തിയപ്പോൾ യുവതിയെ ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇരുവരുടെയും വാദങ്ങൾ വിശദമായി കേട്ട ശേഷം കോടതി ജാമ്യഹർജിയിൽ ബുധനാഴ്ച വിധി പുറപ്പെടുവിക്കുമെന്ന് അറിയിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here