മരട് മുനിസിപ്പാലിറ്റിയിലെ ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി നിലപാടിനെത്തുടര്‍ന്ന് താമസക്കാര്‍ ആശങ്കയില്‍

മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശനിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെ താമസക്കാര്‍ ആശങ്കയില്‍. പലരുടെയും ആകെ സമ്പാദ്യമാണ് കോടതി ഉത്തരവോടെ ഇല്ലാതാകുന്നത്.
അതേ സമയം സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് മരട് നഗരസഭാ അധികൃതര്‍ പ്രതികരിച്ചു. മരട് നഗരസഭയ്ക്ക് കീഴില്‍ സുപ്രീംകോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട ഫ്‌ലാറ്റുകളിലെ 300ലേറെ കുടുംബങ്ങളുടെ വാക്കുകളാണിത്. പലരുടെയും ആകെ സമ്പാദ്യവും സ്വപ്നവുമാണ് ഈ ഫ്‌ലാറ്റുകള്‍. വാങ്ങുന്ന കാലത്ത് നിയമവിരുദ്ധമാണെന്നോ ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നോ തങ്ങള്‍ക്കറിയുമായിരുന്നില്ല. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും ഇക്കാര്യം ബോധ്യപ്പെടുത്തിയില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം താമസക്കാരുടെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും കോടതി വിധി നടപ്പാക്കാതെ വഴിയില്ലെന്ന് മരട് നഗരസഭ അധികൃതര്‍ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ സഹായം തേടിയിട്ടുണ്ടെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
നേരത്തെ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാനുള്ള കാലാവധി നീട്ടണമെന്ന ഫ്‌ലാറ്റുടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റ് അതോറിട്ടികളും കര്‍ശന നിലപാട് സ്വീകരിക്കേണ്ട കാലം അതിക്രമിച്ചെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി അനുയോജ്യ വേദികളെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here