പെൺകുട്ടികൾ സ്കൂളിൽ പോകുന്നതു കൊണ്ടും ആൺകുട്ടികളോട് സംസാരിക്കുന്നതു കൊണ്ടുമാണ് തട്ടിക്കൊണ്ടു പോകൽ അധികരിച്ചതെന്ന് മധ്യപ്രദേശ് ഡിജിപി
പെണ്‍കുട്ടികൾക്കു കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതാണു വ്യാജ തട്ടിക്കൊണ്ടുപോകൽ കേസുകൾ ആവർത്തിക്കാൻ കാരണമെന്നു മധ്യപ്രദേശ് ഡിജിപി വികെ സിംഗ്. സംസ്ഥാനത്തു വർധിച്ചുവരുന്ന തട്ടിക്കൊണ്ടുപോകൽ കേസുകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകവെയായിരുന്നു ഡിജിപിയുടെ വിവാദ പ്രസ്താവന.
“ഐപിസി 363-ന്റെ രൂപത്തിൽ ഇപ്പോൾ പുതിയ പ്രവണത രൂപപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികൾ സ്കൂളുകളിലേക്കും കോളജുകളിലേക്കും പോകുമ്പോൾ അവർ കൂടുതൽ സ്വതന്ത്രരാകുന്നു. അവർ ആണ്‍കുട്ടികളുമായി ഇടപഴകുന്നു. ഇത് ഒരു യാഥാർഥ്യമാണ്. പെണ്‍കുട്ടികൾ വീട് വിട്ടിറങ്ങുകയും പിന്നീട് തട്ടിക്കൊണ്ടുപോകൽ കേസുകൾ രജിസ്റ്റർ ചെയ്യുകയുമാണുണ്ടാകുന്നത്.”- വികെ സിംഗ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകൽ ക്രിമിനൽ കുറ്റകൃത്യമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പാണ് ഐപിസി 363. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് 2016-ൽ മാത്രം 7237 തട്ടിക്കൊണ്ടുപോകൽ കേസുകളാണ് മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 69 ശതമാനം ഇരകളും പെണ്‍കുട്ടികളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here