കൃഷിഭവന്‍ വഴി വിതരണം ചെയ്ത നെല്‍വിത്തുകള്‍ മുളയ്ക്കാത്ത സംഭവം; പരിശോധിക്കുമെന്ന് കൃഷി വകുപ്പ്
കുട്ടനാട്ടില്‍ രണ്ടാംകൃഷിക്കായി കൃഷിഭവന്‍ വഴി വിതരണം ചെയ്ത നെല്‍വിത്തുകള്‍ മുളയ്ക്കാത്ത സംഭവം പരിശോധിക്കുമെന്ന് കൃഷി വകുപ്പ്. കാലവര്‍ഷം വൈകിയത് പ്രതിസന്ധിയായി. ഇത്തവണ കുട്ടനാട്ടില്‍ മാത്രം അയ്യായിരത്തി അറുനൂറ് ഹെക്ടര്‍ പാടശേഖരത്തില്‍ കൃഷി ഇറക്കാനാകുമെന്നാണ് പ്രതീക്ഷ.
ഉമ ഇനത്തിലുള്ള നെല്‍വിത്താണ് പൂക്കൈത പാടശേഖരത്തിലെ കര്‍ഷകര്‍ക്ക് ലഭിച്ചത്. വിത്ത് വാങ്ങിയത് നെടുമുടി കൃഷിഭവന്‍ വഴിയും. അറിയുന്ന പണിയെല്ലാം ചെയ്തുനോക്കിയിട്ടും വിത്ത് മുളച്ചില്ല. ചക്കുംകരി, ചമ്പക്കുളം ഭാഗങ്ങളിലും സമാനമായ പരാതികള്‍ ഉണ്ടായി.
നെല്‍വിത്ത് മുളയ്ക്കാതെ വന്നതിനെത്തുടര്‍ന്ന് കൃഷിക്കാര്‍ കൂടിയ വിലയ്ക്ക് വിത്ത് വാങ്ങിയിരുന്നു. അതിനാല്‍ തന്നെ ഇവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതടക്കമുള്ളകാര്യങ്ങള്‍ പരിഗണനയില്‍ ഉണ്ടെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം. ജൂലൈ 26 ഓടെ കൃഷി ഇറക്കല്‍ പൂര്‍ണ്ണമാകുമെന്നാണ് കൃഷി വകുപ്പിന്റെ പ്രതീക്ഷ. 5600 ഹെക്ടറിലാണ് ഇത്തവണ കുട്ടനാട്ടില്‍ കൃഷി ഇറക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here