കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം 250-ാം ദിവസത്തിലേക്ക് കടന്നു
അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം 250- ാം ദിവസത്തിലേക്ക്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
അനധികൃത കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് തീരത്ത് നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരമാണ് ഇരുന്നുറ്റിഅന്‍പതാം ദിവസത്തിലേക്ക് കടക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ കെഎംഎംഎല്‍ ഉം ഐആര്‍ഇഎല്‍ ഉം വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഖനനം മൂലം ആലപ്പാടെന്ന ഒരു ഗ്രാമം തന്നെ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കപ്പെടുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രതിരോധവുമായി രംഗത്ത് വന്നത്.
കേവലം മത്സ്യതൊഴിലാളികള്‍ തുടങ്ങി വച്ച ജനകീയ പ്രതിരോധം ലോകത്തിന്റെ തന്നെ ശ്രദ്ധയിലേക്കെത്താന്‍ അധികകാലം വേണ്ടി വന്നില്ല. ലോകമറിയുന്ന പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ആലപ്പാട്ടിന്റെ മണ്ണിലേക്ക് ഒഴുകിയെത്തി. തുടക്കത്തില്‍ സമരത്തിന് നേരേ മുഖം തിരിച്ച അധികാരികള്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറായി. സീവാഷിംഗ് അടക്കമുള്ള അശാസ്ത്രീയ ഖനന പ്രവര്‍ത്തനങ്ങള്‍ നിറുത്താന്‍ ചര്‍ച്ചയില്‍ ധാരണയായെങ്കിലും തീരുമാനങ്ങള്‍ പിന്നാലെ അട്ടിമറിക്കപ്പെട്ടു.
എങ്കിലും സമരം നിര്‍ത്താന്‍ സമരസമിതി തയ്യാറല്ല. 250 ദിവസം പിന്നിടുന്ന ഘട്ടത്തില്‍ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. രാജ്യത്തുടനീളമുള്ള പ്രകൃതി സ്‌നേഹികളെ ഉള്‍പ്പെടുത്തി സമരം കുടുതല്‍ സമഗ്രമാക്കാന്‍ തന്നെയാണ് ഇവരുടെ ഒരുക്കം. തെരെഞ്ഞെടുപ്പ് സമയത്ത് സമരപന്തലിലെത്തി വലിയ വാഗ്ദാനങ്ങള്‍ നല്‍കിയ നേതാക്കളെയൊന്നും പിന്നീട് കണ്ടിട്ടില്ലെന്ന് ആലപ്പാട് സമര സമിതി വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here