കഴിഞ്ഞ ദിവസം വരെ പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കാവ്ലേക്കർ ഗോവ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കഴിഞ്ഞ ദിവസം വരെ പ്രതിപക്ഷനേതാവായി ബിജെപി സർക്കാരിനെ എതിർത്ത കോൺഗ്രസ് നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കർ അതേ സർക്കാരിൽ ഉപമുഖ്യമന്ത്രി. കാവ്ലേക്കർ ഉൾപ്പെടെ കോൺഗ്രസിൽ നിന്നും കാലുവാരി ബിജെപിയിലെത്തിയ മൂന്ന് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാവ്ലേക്കറെ കൂടാതെ ജെന്നിഫര്‍ മോന്‍സെരാറ്റെ, ഫിലിപ്പെ നെറി റോഡ്രിഗസ് എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കോൺഗ്രസിൽനിന്നും കഴിഞ്ഞ ദിവസം 10 എംഎൽഎമാരാണ് കൂറുമാറി ബിജെപിയിലെത്തിയത്. കാവ്ലേക്കറുടെ നേതൃത്വത്തിലായിരുന്നു കാലുവാരൽ. പത്തു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെ 40 അംഗ നിയമസഭയിൽ ബിജെപിക്ക് 27 അംഗങ്ങളായി. കോണ്‍ഗ്രസിന്റെ അംഗബലം ഇതോടെ അഞ്ചായിച്ചുരുങ്ങി. ഗോവ ഫോർവേഡ് പാർട്ടിക്ക് മൂന്നും അംഗങ്ങളുണ്ട്.
ഗോവ ഫോർവേഡ് പാർട്ടിയിലെ ഉപമുഖ്യമന്ത്രി വിജയ് സർദേശായി ഉൾപ്പെടെ മൂന്ന് മന്ത്രിമാരെയും സ്വതന്ത്രനായ മന്ത്രിയേയും രാജിവപ്പിച്ചാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് മന്ത്രിസഭ പുനസംഘടിപ്പിച്ചത്. വിജയ് സർദേശായിയെക്കൂടാതെ വിനോദ് പാൽയേക്കർ, ജയേഷ് സാൽഗാവ്ങ്കർ, സ്വതന്ത്ര അംഗം രോഹൻ ഖാവുന്തേ എന്നിവരാണ് രാജിവച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here