നെട്ടൂർ അർജുന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല

നെട്ടൂർ അർജുന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്കുമരുന്ന് മാഫിയയുടെ ബന്ധമടക്കം പുറത്ത് വരണം. പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. അർജുനെ കാണാതായിട്ടും പൊലീസ് അന്വേഷിച്ചില്ല. നെടുങ്കണ്ടത്തേത് പൊലീസ് അതിക്രമമെങ്കിൽ നെട്ടൂരേത് പൊലീസ് നിഷ്‌ക്രിയത്വമാണ്. കേസന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപാണ് ചതുപ്പിൽ താഴ്ത്തിയ നിലയിൽ അർജുന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഹൃത്തുക്കളായ റോണി, നിബിൻ, അജിത്ത്, അനന്ദു എന്നിവർ ചേർന്നാണ് അർജുനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. പ്രതികളിൽ ഒരാളുടെ സഹോദരൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ടത് അർജുൻ മുഖാന്തരമെന്ന ധാരണയെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായത്.
കേസിലെ പ്രതിയായ റോണിയുടെ സഹോദരൻ കഴിഞ്ഞ വർഷം അർജുനൊപ്പം ഇരു ചക്രവാഹനത്തിൽ യാത്ര ചെയ്യവ്വേ അപകടത്തിൽപ്പെട്ട് മരണപ്പെട്ടിരുന്നു. അർജുൻ കാരണമാണ് അപകടം സംഭവിച്ചതെന്ന ധാരണയിലായിരുന്നു റോണി. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കൊല നടത്തിയ ശേഷം പൊലീസിനെ തെറ്റ് ധരിപ്പിക്കാൻ പ്രതികൾ അർജുന്റെ മൊബൈൽ ഫോണുമായി ആലുവ കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here