കോഴിക്കോട് തോക്ക് ചൂണ്ടി സ്വർണം കവർന്ന സംഭവം; പൊലീസ് അന്വേഷണം ഊർജിതമാക്കി

കോഴിക്കോട് ഓമശ്ശേരിയിൽ ജ്വല്ലറി ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി സ്വർണം കവർന്ന സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതര സംസ്ഥാനക്കാരുടെ താമസ സ്ഥലങ്ങളിലും റെയിൽവെ സ്‌റ്റേഷൻ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന തുടരുകയാണ്. കവർച്ചക്കിടെ പിടിയിലായത് ബംഗ്ലാദേശ് സ്വദേശി നയീം അലി ഖാനാണെന്ന് തിരിച്ചറിഞ്ഞു.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് മൂന്നംഗ സംഘം ഓമശ്ശേരിയിലെ ശാദി ഗോൾഡിൽ ഇരച്ചു കയറിയത്. ഒരാളുടെ കൈയിൽ തോക്കും രണ്ടുപേരുടെ കൈയിൽ കത്തികളും ഉണ്ടായിരുന്നു. തോക്കുമായെത്തി നയീം അലി ഖാൻ കൗണ്ടറിൽ ഉണ്ടായിരുന്നയാളുടെ നേരെ തോക്ക് ചൂണ്ടി സ്വർണം ആവശ്യപ്പെടുകയും രണ്ടുപേർ മുന്നോട്ട് നീങ്ങി സ്വർണം കവരുകയുമായിരുന്നു. പതിനഞ്ച് വളകളാണ് ഇവർ കവർന്നത്. ഇതോടെ കടയിലെ ജീവനക്കാർ ഇവർക്കു നേരെ ഓടി അടുക്കുകയും കീഴ്‌പെടുത്താൻ ശ്രമിക്കുകയും ചെയ്തു. രണ്ടുപേർ ഓടി രക്ഷപ്പെട്ടെങ്കിലും തോക്കുമായെത്തിയ നയീമിനെ കീഴ്‌പെടുത്തുകയായിരുന്നു.
മൽപിടുത്തത്തിനിടെ പരുക്കേറ്റ നയീം പൊലീസ് നിരീക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചോദ്യം ചെയ്യലിൽ ബംഗ്ലാദേശ് സ്വദേശിയാണെന്നും ഓമശ്ശേരി പൂളപ്പൊയിലിൽ താമസിച്ചു വരുകയാണെന്നും മൊഴി നൽകി. കൂടെയുണ്ടായിരുന്ന രണ്ടുപേരെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവർ രക്ഷപ്പെടാതിരിക്കാൻ റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തി വരികയാണ്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിലും പരിസരങ്ങളിലും പൊലീസ് പരിശോധന നടത്തി. കൊള്ളസംഘത്തിലെ രണ്ടുപേരെ നാട്ടുകാർ തിരിച്ചറിഞ്ഞു. ഒരാൾ അടുത്തിടെ എത്തിയതാണെന്നാണ് സൂചന. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ജ്വല്ലറിയിലെത്തി പരിശോധന നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here