ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരായ നിയമം കടുപ്പിച്ച് ഫിലിപ്പൈന്‍സ്
ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ നിയമം കടുപ്പിച്ച് ഫിലിപ്പൈന്‍സ് . തുറിച്ചു നോക്കുന്നതും ചൂളമടിക്കുന്നതും ഉള്‍പ്പെടെയുള്ളവ ക്രിമിനല്‍ കുറ്റമാക്കുന്നതാണ് പുതിയ നിയമഭേദഗതി. പ്രസിഡന്റ് റോഡ്രിഗോ ഡ്യുറ്റര്‍ട്ടേയാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്ന വിവരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഏപ്രിലില്‍ ഒപ്പുവെച്ച നിയമമാണ് ഇന്ന് നിലവില്‍ വന്നത്. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വാഹനങ്ങളിലും വെച്ചുള്ള ഏത് തരത്തിലുള്ള ലൈംഗികാതിക്രമവും ക്രിമിനല്‍ കുറ്റമാണെന്നതാണ് പുതിയ നിയമം. തുറിച്ചു നോക്കുക, ചൂളമടിക്കുക, കണ്ണിറുക്കുക, അനാവശ്യമായി പിന്തുടരുക തുടങ്ങിയവയും ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ആറു മാസം തടവും പിഴയുമാവും ശിക്ഷയായി ലഭിക്കുക.
ഏതൊക്കെയാണ് ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുന്നതെന്ന് സിനിമാശാലകളിലും റെസ്റ്റോറന്റുകളിലും പ്രസിദ്ധപ്പെടുത്തണമെന്നും ഉത്തരവായിട്ടുണ്ട്. അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഫോണ്‍ നമ്പരും ഒപ്പം പ്രസിദ്ധീകരിക്കും. സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തികരമായ സന്ദേശങ്ങളും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും.
പ്രതിപക്ഷ സെനറ്റര്‍ റിസ ഹോണ്ടിവോറസ് കൊണ്ടുവന്ന ബില്ലാണ് ഇപ്പോള്‍ നിയമമായി അംഗീകരിച്ചത്. നിരവധി വനിതാ സംഘടനകളുടെ പ്രവര്‍ത്തനത്തിന്റെ വിജയമാണ് പുതിയ നിയമമെന്ന് ഹോണ്ടിവോറസ് പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here