കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി

കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി മുതിർന്ന നേതാക്കളെ അറിയിച്ചു. ഇതോടെ നേരത്തെ മുതൽ അധ്യക്ഷ സ്ഥനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടിക മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിന് കൈമാറും. ഉടൻ പ്രവർത്തക സമിതി യോഗം ചേർന്ന് അധ്യക്ഷനെ കണ്ടെത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ പ്രിയങ്ക ഗാന്ധി ചുമതല ഏറ്റെടുക്കണമെന്ന് മുതിർന്ന നേതാക്കളിൽ നിന്ന് ഉൾപ്പടെ കോൺഗ്രസിൽ നിന്ന് ആവശ്യം ശക്തമായിരുന്നു. ഉത്തർപ്രദേശിലെ സോൻഭദ്ര ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിക്കാൻ പ്രിയങ്ക പോയതും പൊലീസ് തടഞ്ഞപ്പോൾ സ്വീകരിച്ച നിലപാടുകളും ദേശീയ തലത്തിൽ വലിയ ചർച്ചയായി. ഇതോടെ കോൺഗ്രസിനെ ഊർജസ്വലമായി മുന്നോട്ട് കൊണ്ട് പോകാൻ പ്രിയങ്കക്കാകുമെന്ന വിലയിരുത്തലുകളുമുണ്ടായി.
പ്രിയങ്ക അധ്യക്ഷയാകണമെന്ന ആവശ്യം പ്രവർത്തക സമിതിയിൽ ഉന്നയിക്കാനായിരുന്നു നേതാക്കളുടെ തീരുമാനം. എന്നാൽ ഉത്തർപ്രദേശിൽ ഇപ്പോഴുള്ള ചുമതലയുമായി മുന്നോട്ട് പോകാനാണ് താൽപര്യമെന്നും മറ്റ് പദവികളിലേക്കില്ലെന്നും പ്രിയങ്ക നേതാക്കളെ അറിയിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. മുതിർന്ന നേതാക്കളായ സുശീൽ കുമാർ ഷിൻഡെ, മല്ലികാർജുൻ ഖാർഗെ, ദിഗ്‌വിജയ് സിംഗ്്, മുകുൾ വാസ്‌നിക്, കുമാരി ഷെൽജ യുവനിരയിൽ നിന്ന് സച്ചിൻ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ എന്നിവരെ ഉൾപ്പെടുത്തിയ പട്ടിക നേതാക്കൾ ഹൈക്കമാൻഡിന് കൈമാറും.ഈ ഏഴ് പേരിൽ നിന്നൊരാളെ അധ്യക്ഷനായി കണ്ടെത്താനുള്ള ചർച്ചയാവും പ്രവർത്തക സമിതി യോഗത്തിൽ ഉണ്ടാവുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here