ഗോപാലകൃഷ്ണന്റെ ഉദ്ദേശം ചീപ് പബ്ലിസിറ്റി; ഒരു മലയാളി അങ്ങനെ പറഞ്ഞതിൽ ലജ്ജയെന്ന് കമൽ

അടൂർ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ വിമർശിച്ച് സംവിധായകൻ കമൽ. ഗോപാലകൃഷ്ണന്റെ ഉദ്ദേശം ചീപ് പബ്ലിസിറ്റിയാകാമെന്ന് കമൽ പറഞ്ഞു. ഒരു മലയാളി അങ്ങനെ പറഞ്ഞതിൽ ലജ്ജ തോന്നുന്നു. അവരെ രാഷ്ട്രീയക്കാരായി കാണാൻ കഴിയില്ല. ക്രിമിനലുകളും രാജ്യദ്രോഹികളുമാണവരെന്നും കമൽ പറഞ്ഞു.
പാക്കിസ്ഥാൻ നിറഞ്ഞെന്നു തോന്നുന്നു. അതുകൊണ്ടാകും ചന്ദ്രനിലേക്ക് പോകാൻ പറഞ്ഞത്. ചന്ദ്രനിലേക്ക് പോകാൻ പറഞ്ഞതിൽ സന്തോഷമുണ്ട്. അടൂരിനെ ആക്രമിക്കാൻ വിട്ട് കൊടുക്കില്ല. സിനിമാ ലോകം ശക്തമായി പ്രതിഷേധിക്കുമെന്നും കമൽ വ്യക്തമാക്കി.
ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണനോട് അന്യഗ്രഹങ്ങളിലേക്ക് പോകാൻ ബി ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ജയ് ശ്രീറാം വിളിച്ചുള്ള ആൾക്കൂട്ട ആക്രമണങ്ങൾ വർധിക്കുന്നത് ചൂണ്ടിക്കാട്ടി അടൂർ ഉൾപ്പെടെ 49 ഓളം പ്രമുഖർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതാണ് ഗോപാലകൃഷ്ണനെ ചൊടിപ്പിച്ചത്. ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും കേൾക്കാൻ പറ്റില്ലെങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഇന്ത്യയിൽ ജയ് ശ്രീറാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
ഇതിന് മറുപടിയുമായി അടൂരും രംഗത്തെത്തിയിരുന്നു. അഭിപ്രായം പറയുന്നവരെ ശത്രുക്കളായി കാണുന്നത് വിഡ്ഢിത്തമെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ജയ് ശ്രീറാമിനെതിരെയല്ല, അത് കൊലവിളിയാക്കിയതിനെതിരെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ന്യൂനപക്ഷങ്ങളെ ആൾക്കൂട്ടം മർദിച്ചവശരാക്കി ജയ് ശ്രീറാം വിളിപ്പിക്കുന്നു. നിയന്ത്രിച്ചില്ലെങ്കിൽ രാജ്യം അരാജകത്വത്തിലേയ്ക്ക് നീങ്ങുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here