അപകടകരമായ ദൗത്യങ്ങൾക്ക് റോബോട്ടുകളെ നിയോഗിക്കാൻ യുഎഇ
അപകടകരമായ ദൗത്യങ്ങൾക്കു റോബട്ടുകളെ നിയോഗിക്കാൻ യുഎഇ. യുഎഇയിലെ കോളേജ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ഗവേഷകരാണ് റോബോട്ടുകളെ വികസിപ്പിച്ചത്. സ്‌ഫോടകവസ്തു നിർവീര്യമാക്കൽ ഉൾപ്പെടെയുള്ള ദുഷ്‌കരദൗത്യങ്ങൾക്ക് ഇവയെ ഉപയോഗിക്കാമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന അസിസ്റ്റന്റ് പ്രൊഫസർ ഡോ ഫാദി നജ്ജാർ പറഞ്ഞു.
ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ദുരന്തനിവാരണ മേഖലകളിലും ബഹിരാകാശ ദൗത്യങ്ങൾക്കും നിയോഗിക്കാവുന്ന തരത്തിലുളള റോബോട്ടുകൾ നിർമിക്കാനുള്ള സാങ്കേതിക വിദ്യയാണ് യുഎഇ വികസിപ്പിച്ചത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ചും, നിയന്ത്രിക്കുന്നയാളുടെ അതേ ചലനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാനും യുഎഇയുടെ റോബോട്ടിന് സാധിക്കുമെന്നാണ് പ്രധാന പ്രത്യേകത. 25,000 ഡോളറാണ് ഇതിന്റെ നിർമാണ ചെലവ്.
ഒരു റോബട്ട് നിർമിക്കാൻ 6 മാസത്തെ സമയമാണ് വേണ്ടത്. ഇതിന്റെ കാര്യനിർവഹണ ശേഷി കൂട്ടാനുള്ള ഗവേഷണം അന്തിമഘട്ടത്തിലാണ്. മനുഷ്യശരീരത്തിന്റെ അതേ വഴക്കത്തോടെ റോബട്ട് നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. വാഹനങ്ങളുടെ തകരാർ കണ്ടെത്തുന്ന റോബട്ടുകളെ നിലവിൽ ആർടിഎ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. ലൈസൻസ് പുതുക്കൽ, രജിസ്‌ട്രേഷൻ വിശദാംശങ്ങൾ, നോൽ കാർഡ് വിവരങ്ങൾ എന്നിവയെക്കുറിച്ച് അറിയാനും ഇതിൽ സംവിധാനമുണ്ട്. 90 സേവനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മെട്രോ സ്റ്റേഷനുകളിൽ ശുചീകരണ ജോലികൾക്ക് റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ നിയോഗിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തുന്ന കൊച്ചുകൂട്ടുകാരുടെ പേടിമാറ്റാനുള്ള റോബട്ടുകളാണ് മറ്റൊന്ന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here