കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവം; മൂന്നാം പ്രതി കൃഷ്ണകുമാർ കീഴടങ്ങി

ആലപ്പുഴയിൽ കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ മൂന്നാം പ്രതി കൃഷ്ണകുമാറും പൊലീസിൽ കീഴടങ്ങി. ഇന്നലെ രാത്രിയോടെ നോർത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ കൃഷ്ണകുമാറിനെ സ്റ്റേഷൻ ജാമ്മ്യത്തിൽ വിട്ടയച്ചു. കിസാൻ സഭ മണ്ഡലം പ്രസിഡന്റാണ് കൃഷ്ണ കുമാർ. ഇന്നലെ വൈകിട്ടോടെ മറ്റ് രണ്ട് പ്രതികളായ ജയേഷിനേയും ഷിജുവിനേയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
എഐവൈഎഫ് അംഗങ്ങളാണ് പോസ്റ്റർ ഒട്ടിക്കാൻ നേതൃത്വം നൽകിയ ജയേഷും ഷിജുവും. വിവാദത്തെ തുടർന്ന് ജയേഷിനെ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. സിപിഐ ജില്ലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
്ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനെ വിമർശിച്ച് കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴയിൽ കാനത്തെ വിമർശിച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ‘കാനം രാജേന്ദ്രനെ പുറത്താക്കു സിപിഐയെ രക്ഷിക്കൂ’ എന്നായിരുന്നു പോസ്റ്ററിലെ പ്രധാന ആഹ്വാനം. എൽദോ എബ്രഹാം എംഎൽഎയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here