ബിനോയ് കോടിയേരിക്ക് തിരിച്ചടി; ഡിഎൻഎ പരിശോധനയ്ക്കായി നാളെ രക്തസാമ്പിൾ നൽകണമെന്ന് കോടതി
പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരി നാളെത്തന്നെ രക്തസാമ്പിൾ നൽകണമെന്ന് കോടതി. ബോംബെ ഹൈക്കോടതിയാണ് ഇതു സംബന്ധിച്ച് നിർദേശം നൽകിയത്. ഡിഎൻഎ പരിശോധനയുമായി സഹകരിക്കണമെന്ന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും രക്തസാമ്പിൾ നൽകാൻ ബിനോയി തയ്യാറായിരുന്നില്ല. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കേസ് റദ്ദാക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഡിഎൻഎ പരിശോധനയ്ക്ക് ബിനോയ് തയ്യാറാകാതിരുന്നത്.
എന്നാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഡിഎൻഎ പരിശോധന നടത്താൻ നിർദേശം നൽകുകയായിരുന്നു. ഇതിന് തയ്യാറാണെന്ന് ബിനോയിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സത്യം തെളിയേണ്ടതിനാൽ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അഭിഭാഷകൻ അറിയിച്ചു. ഡിഎൻഎ പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം പരിശോധനാ ഫലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here