കർണാടകയിൽ അയോഗ്യരായ മൂന്ന് എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചു

കർണാടകയിൽ അയോഗ്യരായ മൂന്ന് എംഎൽഎമാർ സുപ്രീംകോടതിയെ സമീപിച്ചു. സ്പീക്കറുടെ നടപടി റദ്ദുചെയ്യണമെന്നാണ് ആവശ്യം. അതേസമയം, പതിനാല് എംഎൽഎമാർ കൂടി കോടതിയെ ഉടൻ സമീപിച്ചേക്കും.
രമേഷ് ജർക്കിഹോളി, മഹേഷ് കുംതഹള്ളി, ആർ ശങ്കർ എന്നിവരാണ് ഹർജി സമർപ്പിച്ചത്. അയോഗ്യത കൽപ്പിച്ച സ്പീക്കറുടെ നടപടി പ്രതികാര ബുദ്ധിയോടെയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്പീക്കർ സമ്മർദങ്ങൾക്ക് വഴങ്ങിയെന്നും നിയമസഭാ ചട്ടങ്ങൾ പാലിച്ചില്ലെന്നും ആരോപിക്കുന്നു. സ്വാഭാവിക നീതി നിഷേധിച്ചെന്നും അയോഗ്യരായവർ ഹർജിയിൽ ആരോപിച്ചു. രാജിവെച്ചതിനാൽ അയോഗ്യരാക്കാൻ സ്പീക്കർക്ക് കഴിയില്ലെന്നും വിമതർ വാദിക്കുന്നു.
ഇന്നലെ പതിനാല് വിമതരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. അതിന്റെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാനാണ് വിമതരുടെ നീക്കം. കോൺഗ്രസിന്റെ പതിമൂന്നും ജെഡിഎസിന്റെ മൂന്നും ഒരു സ്വതന്ത്ര എം.എൽ.എയുമാണ് ഇതുവരെ അയോഗ്യരായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here