കർഷകരെടുത്ത വായ്പകൾക്കുള്ള മോറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കും

വാണിജ്യബാങ്കുകളിൽ നിന്നും കർഷകരെടുത്ത വായ്പകൾക്കുള്ള മോറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കും. മോറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമന്ന സംസ്ഥാന സർക്കാരിന്റേയും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടേയും ആവശ്യത്തിനു റിസർവ് ബാങ്ക് ഇതുവരെ അനുമതി നൽകിയില്ല. ഇന്ന് അനുമതി ലഭിച്ചില്ലെങ്കിൽ നാളെ മുതൽ ബാങ്കുകൾക്ക് ജപ്തി നടപടികളിലേക്ക് നീങ്ങാൻ ബാങ്കുകൾക്ക് കഴിയും.
വാണിജ്യ ബാങ്കുകളിൽ നിന്ന് കർഷകരെടുത്ത എല്ലാവായ്പകൾക്കും ഡിസംബർ 31 വരെ നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. പ്രളയവും വായനാട് ഉൾപ്പെടെയുള്ള ചില ജില്ലകളിൽ വായ്പ തിരിച്ചടയ്ക്കാനാകാതെ കർഷകർ ആത്മഹത്യ ചെയ്തതിനെ തുടർന്നായിരുന്നു സർക്കാർ തീരുമാനം. എന്നാൽ ആദ്യം ഇതു അംഗീകരിക്കാൻ ബാങ്കുകൾ തയാറായില്ല.
2018 ജൂലൈ 31 മുതൽ ഒരു വർഷത്തേക്ക് പ്രഖ്യാപിച്ച മോറട്ടോറിയം മാത്രമേ നിലനിൽക്കുകയുള്ളൂ എന്നായിരുന്നു ബാങ്കുകളുടെ വാദം. എന്നാൽ സമ്മർദ്ദം ശക്തമായതോടെ സർക്കാർ നിർദ്ദേശം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അംഗീകരിക്കുകയും അനുമതിക്കായി റിസർവ് ബാങ്കിനു അയക്കുകയും ചെയ്തു. എന്നാൽ ഇതുവരെ റിസർവ് ബാങ്ക് ഇതിനു അനുമതി നൽകിയില്ല. നേരത്തെ സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയത്തിന്റെ കാലാവധി ഇന്നു അവസാനിക്കുകയും ചെയ്യും. ഇന്ന് റിസർവ് ബാങ്ക് അനുമതി നൽകിയില്ലെങ്കിൽ വായ്പകൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടങ്ങാൻ ബാങ്കുകൾക്ക് കഴിയും. വായ്പ പുനക്രമീകരിച്ചവയ്ക്ക് സ്വന്തം നിലയിൽ മോറട്ടോറിയം നീട്ടാൻ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here