മക്കയിൽ കടുത്ത ചൂടിലും തീർത്ഥാടകരുടെ വൻ തിരക്ക്

പൊള്ളുന്ന ചൂടിലും ദശലക്ഷക്കണക്കിന് വിശ്വാസികളാണ് പുണ്യം തേടി മക്കയിലെ ഹറം പള്ളിയിൽ എത്തുന്നത്. പ്രതികൂല കാലാവസ്ഥയിലും തീർത്ഥാടകർ ഉംറ നിർവഹിക്കുകയും മറ്റു ആരാധനാ കർമങ്ങളിൽ മുഴുകുകയും ചെയ്യുന്നു.
ഇത്തവണ ഹജ്ജ് നിർവഹിക്കുന്ന ഭൂരിഭാഗം തീർത്ഥാടകരും സൗദിയിൽ എത്തിയതോടെ വീർപ്പു മുട്ടുകയാണ് ഹറം പള്ളിയും പരിസരവും. നിസ്കാരത്തിന് ഹറം പള്ളിക്കുള്ളിൽ ഒരിടം കിട്ടണമെങ്കിൽ മണിക്കൂറുകൾക്ക് മുമ്പ് തന്നെ പള്ളിയിൽ എത്തണം. പത്ത് ലക്ഷത്തിലധികം വിശ്വാസികളാണ് ഹറം പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത്.
നിയമപാലകരും സന്നദ്ധ പ്രവർത്തകരും ഏറെ പണിപ്പെട്ടാണ് മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് തീർത്ഥാടകരെ താമസ സ്ഥലങ്ങളിൽ എത്തിക്കുന്നത്. ഹറം പള്ളിയിൽ നിന്നും പത്ത് കിലോമീറ്റർ അകലെ അസീസിയയിലാണ് ഇന്ത്യയിൽ നിന്നെത്തിയ ഒന്നേകാൽ ലക്ഷത്തോളം തീർത്ഥാടകർ താമസിക്കുന്നത്. ഇവർക്ക് യാത്ര ചെയ്യാനായി ഏറ്റവും പുതിയ മോഡൽ ബസുകളാണ് സർവീസ് നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here