മെസ്സിയുടെ വിലക്ക് മൂന്നു മാസം; പിഴയും വർദ്ധിപ്പിച്ചു

ദക്ഷിണ അമേരിക്കൻ ഫുട്‌ബോള്‍ ഗവേണിങ് ബോഡിക്കെതിരെ അഴിമതി ആരോപണം നടത്തിയ അർജൻ്റൈൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ ശിക്ഷ അധികരിപ്പിച്ചു. ഒരു മത്സരത്തിലെ വിലക്ക് മാറ്റി മൂന്നു മാസത്തേക്കാണ് മെസ്സിയെ കളത്തിൽ നിന്നു വിലക്കിയത്. ഒപ്പം 1500 യുഎസ് ഡോളർ പിഴ എന്നത് 50000 ഡോളറായും അധികരിപ്പിച്ചു.
സെപ്റ്റംബറില്‍ ചിലിയ്ക്കും മെക്‌സിക്കോയ്ക്കുമെതിരേയും ഒക്ടോബറില്‍ ജര്‍മ്മനിക്കെതിരേയും അര്‍ജന്റീനയ്ക്കു സൗഹൃദ മത്സരങ്ങളുണ്ട്. ഇതെല്ലാം മെസ്സിക്കു നഷ്ടമാകും. നവംബര്‍ മൂന്നിനായിരിക്കും ഇനി മെസ്സി അന്താരാഷ്ട്ര മത്സരങ്ങളിലേയ്ക്ക് തിരിച്ചെത്തുക.
അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ തലവൻ ക്ലൗഡിയോ ടാപിയയെയും ഫിഫയുടെ ഔദ്യോഗിക പ്രതിനിധി എന്ന ചുമതലയിൽ നിന്നും ദക്ഷിണ അമേരിക്കൻ ഫുട്‌ബോള്‍ കോൺഫഡറേഷൻ നീക്കിയിരുന്നു. കോപ്പ അമേരിക്കയ്ക്കു ശേഷം ടാപിയയും ദക്ഷിണ അമേരിക്കൻ ഫുട്‌ബോള്‍ ഗവേണിങ് ബോഡിക്കെതിരെ അഴിമതി ആരോപണം നടത്തിയിരുന്നു.
ചിലിക്കെതിരെ നടന്ന മത്സരത്തിനിടെ ചുവപ്പു കാർഡ് കണ്ട് പുറത്തു പോയതിനെത്തുടർന്നാണ് മെസ്സി ദക്ഷിണ അമേരിക്കൻ ഫുട്‌ബോള്‍ ഗവേണിങ് ബോഡിക്കെതിരെ രംഗത്തു വന്നത്. ഈ ടൂർണമെൻ്റ് ആതിഥേയരായ ബ്രസീലിനെ ചാമ്പ്യന്മാരാക്കാൻ വേണ്ടി മാത്രം നടത്തുന്നതാണെന്ന് മെസ്സി ആരോപിച്ചിരുന്നു. റഫറിയിങ്ങിൽ മാന്യത ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here