ഓഗസ്റ്റ് 6 മുതൽ 9 വരെ കേരളത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ

ഓഗസ്റ്റ് 6 മുതൽ 9 വരെ കേരളത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ. ഓഗസ്റ്റ് 8 ന് ഇടുക്കി,മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള (24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.
ആഗസ്റ്റ് 06 ന് മലപ്പുറം,കോഴിക്കോട് ,കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ആഗസ്റ്റ് 07 ന് എറണാകുളം ,ഇടുക്കി ,മലപ്പുറം,കോഴിക്കോട് , വയനാട്, കണ്ണൂർ ജില്ലകളിലും, ആഗസ്റ്റ് 08 ന് തൃശ്ശൂർ , പാലക്കാട് , വയനാട് , കണ്ണൂർ ,കാസർഗോഡ് ജില്ലകളിലും ആഗസ്റ്റ് 09 ന് ഇടുക്കി , തൃശ്ശൂർ ,മലപ്പുറം,കോഴിക്കോട് , വയനാട്, കാസർഗോഡ് എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ആഗസ്റ്റ് 06 ന് എറണാകുളം ,ഇടുക്കി ,തൃശ്ശൂർ , പാലക്കാട് , വയനാട് ജില്ലകളിലും ആഗസ്റ്റ് 07 ന് തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട , ആലപ്പുഴ,കോട്ടയം ,തൃശ്ശൂർ ,പാലക്കാട് ,കാസർഗോഡ് ജില്ലകളിലും, ആഗസ്റ്റ് 08 ന് എറണാകുളം ജില്ലയിലും ആഗസ്റ്റ് 09 ന് എറണാകുളം ,പാലക്കാട് ,കണ്ണൂർ ജില്ലകളിലും, ആഗസ്റ്റ് 10 ന് എറണാകുളം ,ഇടുക്കി ,തൃശ്ശൂർ , പാലക്കാട് , വയനാട് , കോഴിക്കോട്, മലപ്പുറം കണ്ണൂർ ,കാസർഗോഡ് , എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രംമഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here