കോഴിക്കോട് ജില്ലയില്‍ കനത്ത മഴ; മലയോര പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍
കോഴിക്കോട് ജില്ലയില്‍ കനത്ത മഴ തുടരുന്നു. മലയോരമേഖല ഉരുള്‍ പൊട്ടല്‍ ഭീതിയിലാണ്. ജില്ലയില്‍ ആറ് ക്യാമ്പുകളിലായി 236 പേരെ മാറ്റിപാര്‍പ്പിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വരെ ജില്ലയിലെ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
കഴിഞ്ഞ രണ്ട് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെളളത്തിലായി. കാവിലുംപാറ പഞ്ചായത്തിലെ പൂതം പാറമലയിലും, കണ്ണപ്പന്‍ കുണ്ട് വനത്തിലും ഉരുള്‍പ്പൊട്ടി. ഇതിന് പുറമെ പുതുപ്പാടി കണ്ണപ്പന്‍കുണ്ടു ,മട്ടികുന്നില്‍ മലവെള്ളപ്പാച്ചില്‍, മട്ടിക്കുന്നു പാലം വെള്ളത്തില്‍ മുങ്ങി. താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ മരം വീണ് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് എത്തി ഒരു വശത്തുകൂടി വാഹനങ്ങള്‍ കടത്തി വിടുകയാണ്.
അടിവാരം ടൗണിനോട് ചേര്‍ന്ന് ഇരുപതോളം വീടുകളില്‍ വെള്ളം കയറി. നിലമ്പൂരില്‍ ഉരുള്‍പൊട്ടിയത് കൊണ്ട് ചാലിയാറില്‍ വന്‍തോതിലുള്ള മലവെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ ഇരുവഞ്ഞിപ്പുഴ യുടെയും ചാലിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുക്കം ഫയര്‍ഫോഴ്‌സ് അറിയിച്ചു. ജില്ലയില്‍ ആറ് ക്യാമ്പുകളിലായി 236 ആളുകളെ മാറ്റിപാര്‍പ്പിച്ചു.17 വീടുകള്‍ പൂര്‍ണമായും 10 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വരെ ജില്ലയിലെ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here