സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 32 ആയി

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 32 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് മാത്രം 21 പേർ മരിച്ചതായാണ് വിവരം. പലയിടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
കോഴിക്കോട് വീണ്ടും ഉരുൾപൊട്ടലുണ്ടായി. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. വയനാട് മേപ്പാടിയിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ എട്ട് പേർ മരിച്ചു. മലപ്പുറം എടവണ്ണയിൽ ആറ് മരണവും റിപ്പോർട്ട് ചെയ്തു. വടകര വിലങ്ങാട്ടിൽ ഉരുൾപൊട്ടി നാല് പേർ മരിച്ചു. കുറ്റ്യാടിയിൽ ഒഴുക്കിൽപെട്ട് രണ്ട് പേർ മരിച്ചു. വടകരയിൽ ഉരുൾപൊട്ടലിൽ തകർന്ന വീടിനുള്ളിൽ നിന്ന് രക്ഷാപ്രവർത്തകർ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. കാണാതായ രണ്ട് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.
ഇരുപത്തിരണ്ടായിരം പേർ വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. വയനാട്ടിലാണ് ഏറ്റവും അധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. പതിനായിരത്തോളം പേർ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതായാണ് വിവരം. ബാണാസുര സാഗർ അണക്കെട്ടിൽ വെള്ളം ക്രമാധീതമായി ഉയരുകയാണ്. അടിയന്തര സേവനത്തിന് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കക്കയം ഡാമിലും വെള്ളം ഉയരുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.
ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതവും നിർത്തിവെച്ചു. മൂന്ന് ട്രെയിനുകൾ നിർത്തിയിട്ടിരിക്കുകയാണ്. കോഴിക്കോടിനും ഷൊർണൂരിനുമിടയിൽ മണ്ണിടിച്ചിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപെട്ടു. മിക്കയിടങ്ങളിലും മഴ നിർത്താതെ പെയ്യുകയാണ്. മത്സ്യതൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here