കെടുകാര്യസ്ഥതയുടെ നെറുകയിൽ എയർ ഇന്ത്യ; പൊട്ടിത്തെറിച്ച് യാത്രക്കാർ
അപ്രതീക്ഷിതമായി വിമാനങ്ങൾ റദ്ദു ചെയ്ത എയർ ഇന്ത്യക്കെതിരെ യാത്രക്കാരുടെ രൂക്ഷ പ്രതികരണം. നെടുമ്പാശേരി വിമാനത്താവളത്തിൽ 24 ന്യൂസിനോട് സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിത റദ്ദു ചെയ്യലിൽ കുടുങ്ങിയതിനെതിരെ യാത്രക്കാർ പ്രതികരിച്ചത്. മറ്റു വിമാനക്കമ്പനികൾ നേരത്തെ ഇത്തരത്തിൽ അറിയിപ്പു നൽകിയിരുന്നെന്നും എയർ ഇന്ത്യ മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ ക്യാൻസൽ ചെയ്യുകയായിരുന്നുവെന്നും അവർ പ്രതികരിച്ചു.
“ഞാൻ ഇന്ന് രാവിലെ 7.45ന് ഡൽഹിക്ക് പോകേണ്ടതായിരുന്നു. അവിടെ നിന്ന് സാൻഫ്രാൻസിസ്കോ. ഇന്നലെ രാത്രി 12 മണി മുതൽ ഇവിടെ നിൽക്കുകയാണ്. മൂന്നു മണിക്ക് തിരികെ പോയി. ഇവർ ഒരു ടോൾ ഫ്രീ നമ്പർ തന്നിട്ട് അതിൽ വിളിച്ചാൽ മതിയെന്നു പറഞ്ഞു. പക്ഷേ, ആ നമ്പരിൽ വിളിച്ചിട്ട് ആരും പ്രതികരിക്കുന്നില്ല. എയർ ഇന്ത്യ ഒഴികെ ബാക്കി എല്ലാ എയർലൈൻസും സപ്പോർട്ട് ചെയ്യുന്നുണ്ട്.”- ഒരു യാത്രക്കാരൻ പ്രതികരിച്ചു.
“ഈ യാത്രക്കാരെല്ലാം ഇവിടെ നിൽക്കുകയാണ്. ഇപ്പോ അവസാന സമയത്തും അവർ ടോൾ ഫ്രീ നമ്പറിൽ വിളിക്കാനാണ് പറയുന്നത്. അല്ലെങ്കിൽ സിറ്റി ഓഫീസിൽ പോകാൻ പറയുന്നു. അതുകൊണ്ട് ഒരു നിവർത്തിയുമില്ലാത്തെ ഞങ്ങളെല്ലാവരും ഇവിടെ നിൽക്കുന്നത് സിറ്റി ഓഫീസിൽ പോയാൽ എന്താകുമെന്നറിയാത്തതു കൊണ്ടാണ്.”- അദ്ദേഹം കൂട്ടിച്ചേർത്തു.
എയർ ഇന്ത്യ മാത്രമാണ് ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതെന്നാണ് യാത്രക്കാരുടെ പരാതി. “അവർ മെസേജ് ചെയ്യുന്നുണ്ട്. മറ്റു തരത്തിൽ കാര്യങ്ങൾ അറിയിക്കുന്നുണ്ട്. എയർ ഇന്ത്യ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. കൗണ്ടറിലുള്ള ആളുകൾ പോലും ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറുന്നത്.”- മറ്റൊരു യാത്രക്കാരൻ അറിയിച്ചു.
ഇന്നലെ രാത്രി വന്നപ്പോഴും ലഗേജ് എടുക്കാൻ സാധിക്കില്ലെന്ന് എയർ ഇന്ത്യ പറഞ്ഞുവെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു. രണ്ട് മണിക്കൂർ തങ്ങളെ അവിടെ കാത്തു നിർത്തിയെന്നും അവർ ഭക്ഷണം പോലും നൽകിയില്ലെന്നും യാത്രക്കാർ പറയുന്നു. വിമാനത്തിനുള്ളിൽ വെച്ചോൻ ഇവിടെ വന്നിട്ടോ അവർ ഭക്ഷണം നൽകിയില്ല. രാത്രി രണ്ടരക്കാണ് അവർ ഉച്ച ഭക്ഷണ നൽകിയത്.”- യാത്രക്കാർ പരാതിപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here