സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് 50 ശതമാനത്തില്‍ താഴെ മാത്രം; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി

സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് 50 ശതമാനത്തില്‍ താഴെ മാത്രം. ഡാമുകള്‍ കൂട്ടത്തോടെ തുറക്കുമെന്നതില്‍ ആശങ്ക വേണ്ടെന്ന് കെഎസ്ഇബിയും ജലവിഭവ വകുപ്പും. ഡാമുകളിലേക്കുള്ള നിരൊഴുക്കില്‍ മുന്‍ദിവസങ്ങളിലേക്കാള്‍ കുറവുണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് മഴ ശക്തമാകുമ്പോഴും ബാണാസുരസാഗര്‍ ഒഴികെയുള്ള വൈദ്യുതി ബോര്‍ഡിന്റെ വലിയ സംഭരണികളില്‍ ജലനിരപ്പ് 50 ശതമാനത്തില്‍ താഴെ മാത്രമാണ്. മുന്‍ വര്‍ഷങ്ങളില്‍ ഈ സമയം ജലനിരപ്പ് 90 ശതമാനത്തിനു മുകളിലായിരുന്നു. ബോര്‍ഡിന്റെ സംഭരണികളിലെ ആകെ ജലനിരപ്പ് 42 ശതമാനം മാത്രമാണ്. ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയില്‍ 2335.86 അടിയാണ്. കഴിഞ്ഞ വര്‍ഷമിത് 2401 അടിയായിരുന്നു. പമ്പയില്‍ 60.68 ശതമാനമാണ് വെള്ളം. കക്കിയിലാകട്ടെ 34.51 ശതമാനം വെള്ളം മാത്രമേയുള്ളു. ഷോളയാറില്‍ 45 ശതമാനവും ഇടമലയാറില്‍ 44.61 ശതമാനവുമാണ്.
ജലവിഭവ വകുപ്പിന്റെ പ്രധാനപ്പെട്ട സംഭരണികളിലും ശരാശരി 60 ശതമാനം ജലമാണുള്ളത്. കല്ലടയില്‍ 55 ശതമാനവും മലമ്പുഴയില്‍ 57 ശതമാനവുമാണ് ജലനിരപ്പ്്. ചിമ്മോനിയില്‍ 82, നെയ്യാര്‍ 82, കുറ്റ്യാടി 78 എന്നിങ്ങനെയാണ് മറ്റു പ്രധാനപ്പെട്ട ഡാമുകളിലെ ജലനിരപ്പ്. എന്നാല്‍ ചെറിയ ആറു ഡാമുകളില്‍ ഷട്ടര്‍ തുറന്നിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ 7 ചെറു ഡാമുകളിലും നിയന്ത്രിതമായ അളവില്‍ ഷട്ടര്‍ തുറന്നിട്ടുണ്ട്. എന്നാല്‍ പ്രധാനപ്പെട്ട ഡാമുകളൊന്നും തുറക്കാനുള്ള വെള്ളം എത്തിയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here