ബീഫും പോർക്കും വിതരണം ചെയ്യില്ലെന്ന് ഡെലിവറി ബോയ്സ്; സൊമാറ്റോയിൽ വീണ്ടും വിവാദം

വിവാദങ്ങൾ ഒഴിയാതെ സൊമാറ്റോ ഭക്ഷണവിതരണ കമ്പനി. ബീഫും പന്നിയിറച്ചിയും വിതരണം ചെയ്യാൻ കഴിയില്ലെന്ന് കൊൽക്കത്തയിലെ രണ്ട് മതവിഭാഗത്തിൽപ്പെട്ട ഡെലിവറി ബോയ്സ് പ്രഖ്യാപിച്ചതാണ് പുതിയ വിവാദം. അന്യമതസ്ഥനായ ഡെലിവറി ബോയിൽ നിന്ന് ഭക്ഷണം വാങ്ങാൻ കഴിയില്ലെന്ന ഉപഭോക്‌താവിന്റെ നിലപാട് നേരത്തെ വൻവിവാദമായിരുന്നു.
ബീഫ് വിതരണം ചെയ്യാൻ കഴിയില്ലെന്ന് ഒരു മതവിഭാഗത്തിൽപ്പെട്ടവർ പറയുമ്പോൾ, മറ്റൊരു മതവിഭാഗം പന്നിയിറച്ചി വിതരണം ചെയ്യാൻ കഴിയില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മതവികാരത്തെ വൃണപ്പെടുത്തുവെന്നാണ് പരാതി. ബലി പെരുന്നാളിനോടനുബന്ധിച്ച് ബീഫ് ഓർഡറുകൾ ധാരാളം വരുന്നുണ്ടെന്നും ഇത് ഓർഡർ ചെയ്യാൻ തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്നും ചിലർ അറിയിക്കുന്നു. സൊമാറ്റോയുടെ നിലപാടിനെതിരെ തിങ്കളാഴ്ച്ച മുതൽ സമരം തുടങ്ങുമെന്നും ഡെലിവറി ബോയ്‌സ് വ്യക്‌തമാക്കി.
ബീഫും പോർക്കും വിതരണം ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചിട്ടും കമ്പനി നിർബന്ധിക്കുകയാണ്. മതവിശ്വാസം അടിയറവച്ചുകൊണ്ട് ജോലി ചെയ്യാൻ കഴിയില്ലെന്നാണ് ഒരു വിഭാഗം തൊഴിലാളികളുടെ നിലപാട്. സൊമാറ്റോയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് പശ്ചിമബംഗാൾ മന്ത്രിയും ഹൗറ എം.എൽ.എയുമായ റജിബ് ബാനർജി പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here