തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ ഡിസ്ചാർജ് ചെയ്തു

മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ സംഘത്തിന്റെ പരിശോധനയിൽ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശ്രീറാമിനെ ഇന്ന് വൈകീട്ട് ഡിസ്ചാർജ് ചെയ്തത്. നാലാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
Read Also; ‘പൊലീസിന്റെ ചുമതല തെളിവ് ശേഖരിക്കലാണ്’; ശ്രീറാം കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
നാല് ദിവസം മുമ്പ് മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ ആരോഗ്യനില മെച്ചപ്പെട്ടെന്ന് കണ്ടെത്തിയതിനാൽ ശ്രീറാമിനെ സ്റ്റെപ്പ് ഡൗൺ വാർഡിലേക്കും തുടർന്ന് പേ വാർഡിലേക്കും മാറ്റിയിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് ശ്രീറാം ആശുപത്രി വിട്ടത്.വാഹനാപകടക്കേസിൽ റിമാന്റിലായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
Read Also; അപകടസമയത്ത് മദ്യപിച്ചതിന് തെളിവില്ല; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നെന്ന് തെളിയിക്കാൻ സാധിക്കാതിരുന്നതാണ് ശ്രീറാമിന് ജാമ്യം ലഭിക്കാൻ സഹായകരമായത്. അപകടം നടക്കുമ്പോൾ ശ്രീറാം മദ്യപിച്ചിരുന്നതായി ആരോപണമുയർന്നിട്ടും രക്തപരിശോധന നടത്താൻ പൊലീസ് തയ്യാറായിരുന്നില്ല. ഇത് വിവാദമായതിനെ തുടർന്ന് ഒമ്പത് മണിക്കൂറുകൾക്ക് ശേഷമാണ് ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയത്. ശ്രീറാമിനെ രക്ഷിക്കാനാണ് പൊലീസ് രക്തപരിശോധന വൈകിപ്പിച്ചതെന്ന് ആക്ഷേപമുയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here