കണ്ണൂർ ചെങ്കൽപ്പണയിൽ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ ചെങ്കൽപ്പണയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽ വർമൻ ആണ് മരിച്ചത്. കണ്ണൂർ പയ്യന്നൂർ ഒയോളത്താണ് അപകടം ഉണ്ടായത്. ടിപ്പറിൽ ചെങ്കല്ല് കയറ്റുന്നതിനിടെ പണയിലെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. പരുക്കേറ്റ ടിപ്പർ ഡ്രൈവർ എരമം സ്വദേശി ജിതിൻ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം ഉണ്ടായപ്പോൾ മറ്റ് തൊഴിലാളികൾ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി.
കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നാളെ മുതൽ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. 24,25,26 തീയതികളിലാണ് കണ്ണൂർ പൈതൽമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ പ്രവേശനം നിരോധിച്ചിരിക്കുന്നത്. ജില്ലയിൽ റെഡ് അലേർട്ട് മുന്നറിയിപ്പുള്ള പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മുതൽ വരുന്ന നാല് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പും നിലവിലുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
Read Also: ഇന്ധനം നിറയ്ക്കുന്നതിനിടെ കാർ മുന്നോട്ട് എടുത്തു; നോസിൽ തലയിൽ ഇടിച്ച് ജീവനക്കാരന് ഗുരുതര പരുക്ക്
26 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ് പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ നാല് ദിവസം വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിർദേശമുണ്ട്. 2-3 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത്തവണ ശരാശരിയേക്കാൾ കൂടുതൽ മഴ കേരളത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights : Landslide in Chengalpana, Kannur; Worker dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here