ഇടുക്കി ഇരിപ്പുകല്ലുകുടിയിൽ ഉരുൾപൊട്ടൽ;ആളപായമില്ല

ഇടുക്കി ഇരിപ്പുകല്ലുകുടിയിൽ ഉരുൾപൊട്ടി. ആളപായമില്ല. കനത്ത മഴയിൽ ഇടമലക്കുടി ഒറ്റപ്പെട്ട നിലയിലാണ്. വാൽപ്പാറയിൽ നിന്നും മുളകുതറ കുടിയിലേക്ക് പ്രവേശിക്കുന്ന തോട്ടിൽ നീരൊഴുക്ക് ശക്തമായതോടെ തോട് മുറിച്ചു കടക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. കനത്ത മഴയിൽ ആണ്ടവൻ കുടി, ഇടലിപ്പാറക്കുടി എന്നിവിടങ്ങളിൽ 2 വീടുകൾ നശിച്ചിട്ടുണ്ട്. ഇതിനിടെ കീഴ്പത്തം കുടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 3 വീടുകളും പൂർണ്ണമായും തകർന്നു. റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
Read Also; പമ്പയിലും മണിമലയാറിലും ജലനിരപ്പുയർന്നു; ദുരിതാശ്വാസ ക്യാമ്പുകൾ വീണ്ടും ആരംഭിച്ചു
സംസ്ഥാനത്ത് പലയിടത്തും ഇന്നും കനത്ത മഴ തുടരുകയാണ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ,മലപ്പുറം,കോഴിക്കോട്, ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ക്യാമ്പുകളിൽ നിന്ന് തിരിച്ചു വീട്ടിലേക്കു പോയവർ പേമാരി മൂലം ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ തിരിച്ച് ക്യാമ്പുകളിലേക്ക് വരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലെ രക്ഷാപ്രവർത്തനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഭാഗികമായി നിർത്തിവെച്ചിരിക്കുകയാണ്. ഉരുൾപൊട്ടൽ ഉണ്ടായ കുന്നിന്റെ ചെരുവിലെ രക്ഷാപ്രവർത്തനമാണ് താത്കാലികമായി നിർത്തിവെച്ചത്.പമ്പാനദിയിലും മണിമല, അച്ചൻകോവിൽ ആറുകളിലും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. മീനച്ചിലാർ കരകവിഞ്ഞൊഴുകുകയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here