Advertisement

കടക്കെണി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിബി ചന്ദ്രശേഖർ ആത്മഹത്യ ചെയ്തു

August 16, 2019
Google News 1 minute Read

കടക്കെണിയെത്തുടർന്ന് മുന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖർ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം വിബി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് വന്നത്. എന്നാല്‍ ഹൃദയാഘാതമല്ല, വിബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തതാണെന്ന് പിന്നീട് പൊലീസ് വ്യക്തമാക്കി.

58ാം ജന്മദിനത്തിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഹാർഡ് ഹിറ്ററായിരുന്ന ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം 5.45ഓടെ ഭാര്യയ്‌ക്കൊപ്പം ചായ കുടിച്ചതിന് ശേഷം വിബി തന്റെ മുറിയിലേക്ക് പോയി. രണ്ട് മണിക്കൂറിന് ശേഷവും മുറിയില്‍ നിന്ന് പുറത്തിറങ്ങാതായതോടെ ഭാര്യ വാതിലില്‍ തട്ടി വിളിച്ചു.

മുറിയില്‍ നിന്ന് പ്രതികരണം ഒന്നുമില്ലാതെ വന്നതോടെ ഭാര്യ അയല്‍ക്കാരെ അറിയിക്കുകയും, വാതില്‍ ചവിട്ടി തുറക്കുകയുമായിരുന്നു. വാതില്‍ തുറന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ നില്‍ക്കുന്ന വിബിയെയാണ് കണ്ടത്. ദുരൂഹസാഹചര്യത്തിലെ മരണവുമായി ബന്ധപ്പെട്ട് മയ്‌ലാപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിബി ഭീമമായ കടക്കെണിയിലായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. ‘തമിഴ്നാട് പ്രീമിയർ ലീഗ് ടീമായ കാഞ്ചി വീരൻസിൽ അദ്ദേഹം മൂന്നു കോടി രൂപ നിക്ഷേപിച്ചിരുന്നു. തൻ്റെ വീടും അദ്ദേഹം പണയം വെച്ചിരുന്നു. ഒരു മാസം മുൻപ് ബാങ്കിൽ നിന്നും അദ്ദേഹത്തിന് നോട്ടീസ് വന്നു. അദ്ദേഹം ഭീമമായ കട ബാധ്യതയിലായിരുന്നു.’- പൊലീസ് പറയുന്നു

വിബിയുടെ മരണത്തില്‍ ക്രിക്കറ്റ് ലോകം ഞെട്ടല്‍ രേഖപ്പെടുത്തിയെത്തുന്നു. വിബിയുടെ വിയോഗം വിശ്വസിക്കാനാവില്ലെന്നാണ് കെ.ശ്രീകാന്ത്, അനില്‍ കുംബ്ലേ, ഡബ്ല്യുവി രാമന്‍, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന എന്നിവർ പറഞ്ഞത്.

ഹാര്‍ഡ് ഹിറ്റിങ് ഓപ്പണര്‍ എന്ന പേരിലാണ് വിബി ഇന്ത്യന്‍ ടീമിലേക്കെത്തിയത്. 53 റണ്‍സാണ് ഏകദിനത്തിലെ ഇദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 81 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 4999 റണ്‍സാണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം. 10 സെഞ്ചുറികളും ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 1988-89ലെ ഇറാനി ട്രോഫിയില്‍ 56 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി കുറിച്ചിരുന്നു.

ഏറ്റവും ഒടുവില്‍ തമിഴ്‌നാട് രഞ്ജി ട്രോഫി കിരീടം നേടിയപ്പോള്‍ വിബി ടീമിലംഗമായിരുന്നു. 1988ലായിരുന്നു അത്. ആ സീസണില്‍ തമിഴ്‌നാടിന് വേണ്ടി എട്ട് കളിയില്‍ നിന്നും 551 റണ്‍സാണ് അദ്ദേഹം നേടിയത്. തമിഴ്‌നാട് ടീമിന്റെ നായക സ്ഥാനം വഹിച്ച വിബി പിന്നെ ഗോവ ടീമിലേക്കും ചേക്കേറി. തുടർന്ന് കോച്ചിങ്ങിലും കമന്ററിയിലുമായി അദ്ദേഹം സമയം ചിലവഴിക്കുകയായിരുന്നു. തമിഴ്‌നാട് രഞ്ജി ട്രോഫി ടീമിന്റെ പരിശീലകനുമായിരുന്ന അദ്ദേഹം രാഹുല്‍ ദ്രാവിഡുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. സ്വീപ്പ് ഷോട്ട് കളിക്കാന്‍ ദ്രാവിഡിനെ പഠിപ്പിച്ചത് താനാണെന്നാണ് വിബി പറഞ്ഞിരുന്നത്. ദ്രാവിഡിന്റെ മകനും ചെന്നൈയിലെ വിബിയിടെ കോച്ചിങ് സെന്ററില്‍ പരിശീലനത്തിനെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here