വഫ ഫിറോസിന്റെ ലൈസൻസ് റദ്ദാക്കി

ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ ലൈസൻസ് റദ്ദാക്കി. മോട്ടോർ വാഹന വകുപ്പാണ് ലൈസൻസ് റദ്ദാക്കിയത്. തുടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനിടയായ അപകടം നടക്കുമ്പോൾ ശ്രീറാമിനൊപ്പം വഫയും ഉണ്ടായിരുന്നു. വഫയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം. വഫയുടേയും ശ്രീറാമിന്റേയും ലൈസൻസ് റദ്ദാക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും നടപടി ഇപ്പോഴാണ് ഉണ്ടായത്. ലൈസൻസ് റദ്ദാക്കുന്നത് വൈകുന്നതുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്തുവന്നിരുന്നു.
ശ്രീറാം കേസിൽ ഡോക്ടർമാരെ പഴിചാരിക്കൊണ്ടുള്ള പൊലീസിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ സമർപിച്ചിരുന്നു. രക്തപരിശോധന നടത്താൻ ആവർത്തിച്ച് പറഞ്ഞിട്ടും ഡോക്ടർമാർ തയ്യാറായില്ലെന്നായിരുന്നു ആരോപണം. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തി. രക്തപരിശോധന പൊലീസ് ആവശ്യപ്പെട്ടില്ലെന്നാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ വിശദീകരണം. ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യ പരിശോധന നടത്താൻ മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും കേസിൽ ഡോക്ടർമാർ നിയമപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കെജിഎംഒഎ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here