എല്ലാവരും സുരക്ഷിതർ; അന്വേഷണങ്ങൾക്ക് നന്ദിയറിയിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ
ഹിമാചൽ പ്രദേശിൽ ഷൂട്ടിംഗിനെത്തിയ സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്നും അന്വേഷണങ്ങൾക്കും പരിഗണനകൾക്കും നന്ദിയുണ്ടെന്നും സംവിധായകൻ സനൽകുമാർ ശശിധരൻ. ഫേസ്ബുക്കിലൂടെയാണ് സനൽകുമാർ ഇക്കാര്യമറിയിച്ചത്. റോത്തഗിൽ നിന്നും മണാലിയിലേക്കുള്ള യാത്രയുടെ ദൃശ്യങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൂന്നാഴ്ച മുൻപാണ് മഞ്ജു വാര്യരും സനൽ കുമാർ ശശിധരനും അടങ്ങുന്ന സംഘം ഹിമാചൽപ്രദേശിലെത്തിയത്. എന്നാൽശക്തമായ മഴയിലും മണ്ണിടിച്ചിലിലും സംഘം അവിടെ കുടുങ്ങുകയായിരുന്നു.
Read Also; ‘ദിലീപ് വിളിച്ചു, മഞ്ജുവിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു’
ഹിമാചലിലെ മണാലിയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ഛത്രുവിലായിരുന്നു ഷൂട്ടിംഗ്. പ്രളയത്തിൽ കുടുങ്ങിയതായി മഞ്ജു വാര്യർ സഹോദരൻ മധു വാര്യരെ വിളിച്ചറിയിക്കുകയായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരൻ, മുൻ എം പി സമ്പത്ത് ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് മഞ്ജു വാര്യർക്കും സംഘത്തിനും സമീപം രക്ഷാപ്രവർത്തകർ എത്തുകയും ഭക്ഷണവും വെള്ളവും നൽകുകയും ചെയ്തു. മഞ്ജു വാര്യരും സനൽകുമാറുമടക്കം മുപ്പതോളം പേരാണ് സംഘത്തിലുള്ളത്. സംഘം വൈകീട്ടോടെ മണാലിയിലെത്തി. മണാലി-ലേ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചതോടെയാണ് ഇവർക്ക് യാത്ര തിരിക്കാനായത്. ഷിംലയിൽ രണ്ട് ദിവസത്തെ സിനിമാ ചിത്രീകരണം കൂടി പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാനാണ് സംഘം തീരുമാനിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here