ശ്മശാനത്തിലേക്കുള്ള വഴി മേൽജാതിക്കാർ അടച്ചു; മൃതദേഹം പാലത്തിൽ നിന്ന് കയർകെട്ടി ഇറക്കി
ശ്മശാനത്തിലേക്കുള്ള വഴി മേൽജാതിക്കാർ അടച്ചതിനെ തുടർന്ന് മൃതദേഹം പാലത്തിൽ നിന്ന് കയർകെട്ടി ഇറക്കി. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. വാനിയമ്പാടിയിലെ ആടി ദ്രാവിഡർ കോളനിയിലെ ദളിത് വിഭാഗത്തിൽപ്പെട്ട എൻ കുപ്പുവിന്റെ മൃതദേഹത്തോടാണ് ഈ അനാസ്ഥ. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
ആഗസ്റ്റ് പതിനേഴിനാണ് കുപ്പു മരിച്ചത്. മഴയെ തുടർന്ന് നാരായണപുരം ആടി ദ്രാവിഡർ കോളനിയിലെ ശ്മശാനം പ്രവർത്തിച്ചിരുന്നില്ല. തുടർന്ന് പാലർ നദിക്കരയിൽ സംസ്‌കരിക്കാനായി മൃതദേഹം കൊണ്ടുപോകുകയായിരുന്നു. വെല്ലല ഗൗണ്ടർ-വാണിയാർ വിഭാഗത്തിൽപെട്ടവർ മൃതദേഹവുമായി എത്തിയവരെ തടയുകയായിരുന്നു. തങ്ങളുടെ ഭൂമിയിലൂടെ കടന്നു പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്.
പാലർ നദിക്കു മുകളിലെ നാരായണപുരം പാലത്തിന്റെ നിർമാണത്തിന് ശേഷം നദിക്കരയിലേക്കുളള വഴി മേൽജാതിക്കാർ കയ്യേറുകയും ദളിതർക്ക് വഴി അടയ്ക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നാല് വർഷത്തിനിടെ നാല് തവണ മൃതദേഹങ്ങൾ കെട്ടിയിറക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here