എസ്ബിഐ എടിഎം കാർഡുകൾ ഒഴിവാക്കുന്നു; യോനോ ഇടപാടുകളെ പ്രോത്സാഹിപ്പിക്കും

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കാന്‍ ഒരുങ്ങുന്നു. മൊബൈല്‍ ഫോണിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യോനോ വ്യാപകമാക്കാനാണ് എസ്ബിഐയുടെ തീരുമാനം. ഇതിനായി കൂടുതല്‍ യോനോ കേന്ദ്രങ്ങള്‍ തുടങ്ങും. അഞ്ചു വർഷം കൊണ്ട് പൂർണ്ണമായും യോനോ ഇടപാടുകളിലേക്കു മാറുക എന്നതാണ് എസ്ബിഐയുടെ ലക്ഷ്യം.
ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കുന്നതിനുമാണ് എസ്ബിഐയുടെ ഈ നീക്കം. രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാര്‍ഡുകളും മൂന്നു കോടി ക്രെഡിറ്റ് കാര്‍ഡുകളുമാണ് ഉള്ളത്. അഞ്ചു വര്‍ഷം കൊണ്ട് ഇതു കുറച്ചുകൊണ്ടുവരാനാവുമെന്നാണ് എസ്ബിഐ പ്രതീക്ഷിക്കുന്നത്.
കാര്‍ഡുകള്‍ ഇല്ലാതെ തന്നെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാനും വ്യാപാര സ്ഥാപനങ്ങളില്‍ പണം കൈമാറാനും കഴിയുന്ന സംവിധാനമാണ് യോനോ. മൊബൈല്‍ ഫോണ്‍ ആധാരമാക്കിയാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം 68,000 യോനോ കാഷ് പോയിന്റുകള്‍ എസ്ബിഐ സജ്ജമാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷം കൊണ്ട് പത്തു ലക്ഷത്തിലധികം യോനോ കാഷ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷം കൊണ്ട് പോക്കറ്റില്‍ പ്ലാസ്റ്റിക് കാര്‍ഡ് കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുമെന്ന് ബാങ്കിങ് വൃത്തങ്ങള്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here