അമേരിക്ക പുതിയ മിസൈല്‍ പരീക്ഷണം; യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം വിളിച്ചുകൂട്ടണമെന്നാവശ്യവുമായി റഷ്യയും ചൈനയും

അമേരിക്ക പുതിയ മിസൈല്‍ പരീക്ഷണം നടത്തിയ സാഹചര്യത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം വിളിച്ചുകൂട്ടണമെന്നാവശ്യവുമായി റഷ്യയും ചൈനയും രംഗത്ത്. അമേരിക്കയുടെ നടപടി അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഇരുരാജ്യങ്ങളും കുറ്റപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പുതിയ ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച വിവരം അമേരിക്ക പുറത്തുവിട്ടത്.
ഐക്യരാഷ്ട്ര സഭയുടെ 15 അംഗ രക്ഷാ സമിതിയുടെ അടിയന്തരയോഗം വിളിച്ചുകൂട്ടണമെന്നാണ് ചൈനയുടെയും റഷ്യയുടെയും ആവശ്യം. പുതിയ മിസൈല്‍ പരീക്ഷിച്ച അമേരിക്കയുടെ നടപടി രാജ്യാന്തര സമാധാനത്തിനും സുരക്ഷ്യ്ക്കും ഭീഷണിയാണെന്ന് ഇരുരാജ്യങ്ങളും കുറ്റപ്പെടുത്തി.യോഗത്തില്‍ ഐക്യരാഷ്ട്ര സഭയുടെ നിരായുധീകരണ വിഭാഗം മേധാവി ഇസുമി നകാമിത്സു വിശദീകരണം നടത്തണമെന്നും സംയുക്ത പ്രസ്താവനയില്‍ ചൈനയും റഷ്യയും ആവശ്യപ്പെട്ടു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പുതിയ മിസൈല്‍ വിജയകരമായി പരീക്ഷിച്ച വിവരം അമേരിക്കയുടെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചത്. നാവിക സേനയുടെ നിയന്ത്രണത്തിലുള്ള സാന്‍ നിക്കോളാസ് ഉപദ്വീപില്‍ നിന്നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. 500 കിലോമീറ്ററുകളോളം സഞ്ചരിച്ച മിസൈല്‍ പരീക്ഷണം പൂര്‍ണ വിജയമായിരുന്നെന്നും പെന്റഗണ്‍ വ്യക്തമാക്കി. റഷ്യയുമായുള്ള ആണവക്കരാറില്‍ നിന്ന് പിന്‍മാറിയതിന് തൊട്ടുപിന്നാലെ നടത്തിയ മിസൈല്‍ പരീക്ഷണം പ്രകോപനപരമാണെന്ന വാദവുമായി റഷ്യ നേരത്തെ രംഗത്തെത്തിയിരുന്നു. അമേരിക്കയും റഷ്യയുമായുള്ള ആണവ ഉടമ്പടിയില്‍ നിന്ന് ഈ മാസം രണ്ടിനാണ് അമേരിക്ക പിന്‍മാറിയത്. പുതിയ മിസൈല്‍ പരീക്ഷണങ്ങള്‍ ഇരുരാജ്യങ്ങളും നടത്തില്ലെന്നതായിരുന്നു 1987 ല്‍ ഒപ്പുവെച്ച കരാറിലെ പ്രധാന വ്യവസ്ഥ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here