സാമ്പത്തിക മാന്ദ്യം: കേന്ദ്രത്തിന് സഹായവുമായി ആർബിഐ; 1.76 ലക്ഷം കോടി രൂപ നൽകും
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കേന്ദ്രസർക്കാരിന് സഹായവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ കരുതൽ ധനശേഖരത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ ധനസഹായം നൽകാൻ തീരുമാനമായി. ഘട്ടം ഘട്ടമായി തുക കൈമാറാനാണ് തീരുമാനം. ബിമൽ ജലാൻ സമിതി നിർദേശം അംഗീകരിച്ച ആർബിഐ സെൻട്രൽ ബോർഡ് തുക കൈമാറാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ വരുന്ന മാർച്ച് മാസത്തിനകം കേന്ദ്ര സർക്കാരിന് ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതിലും അറുപത്തിനാല് ശതമാനം തുക അധികമായി റിസർവ് ബാങ്കിൽ നിന്ന് ലഭിക്കുമെന്നാണ് വിവരം.
Read more:‘രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യം’: നീതി ആയോഗ്
കരുതൽ ധനം കൈമാറുന്നതിൽ നേരത്തെ ഗവർണറായിരുന്ന ഊർജിത് പട്ടേലും സർക്കാരും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.ഊർജിത് പാട്ടേലിന്റെ രാജിയിലേക്ക് നയിച്ചതും ഇത്തരം അഭിപ്രായ വ്യത്യാസങ്ങളായിരുന്നു. രണ്ട് വർഷമായി സർക്കാരും ആർബിഐയും തമ്മിൽ ഇതു സംബന്ധിച്ച് വലിയ തർക്കം നിലനിന്നിരുന്നു. കരുതൽ ധനശേഖരത്തിൽ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം നടക്കുന്നത്.
രാജ്യത്ത് കടുത്ത സാമ്പത്തിക മാന്ദ്യമുണ്ടെന്ന് തുറന്നു സമ്മതിച്ച് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചരിത്രത്തിൽ ഇന്നോളമുണ്ടായിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സാമ്പത്തിക മേഖലയാകെ മുരടിപ്പിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പണലഭ്യതയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 70 വർഷത്തിനുള്ളിൽ ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ലെന്നും രാജീവ് കുമാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടി്ച്ചാണ് ആർബിഐയുടെ നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here