‘ഓപ്പറേഷൻ സിന്ധു’; ഇറാനിൽ നിന്ന് നേപ്പാൾ ശ്രീലങ്ക പൗരന്മാരെയും തിരികെ കൊണ്ടുവരും

ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും ഒഴിപ്പിക്കുന്നുവെന്ന് ഇറാനിലെ ഇന്ത്യൻ എംബസി. അതിനായി പൗരന്മാർ ടെലഗ്രാം വഴിയോ എമർജൻസി നമ്പർ വഴിയോ എംബസിയെ അടിയന്തരമായി ബന്ധപ്പെടാൻ നിർദേശം നൽകി. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി നേപ്പാൾ ശ്രീലങ്ക പൗരന്മാരെയും ഇന്ത്യ തിരികെ കൊണ്ട് വരും. ഇരു രാജ്യങ്ങളുടെയും അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യൻ ദൗത്യത്തിൽ പൗരൻമാരെ കൊണ്ടുവരുന്നത്. ശ്രീലങ്കയിലെയും നേപ്പാളിലെയും പൗരന്മാരോട് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ നിർദേശം നൽകി.
മഷ്‌ഹാദിൽ നിന്നുള്ള രണ്ട് വിമാനം കൂടി ഇന്ന് ഡൽഹിയിൽ എത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിൽ ഒന്ന് വൈകീട്ട് 4 .30 നും മറ്റൊന്ന് രാത്രി 11 മണിയോടെയുമായിരിക്കും എത്തുക.
ഇന്ന് ഇറാനിൽ നിന്നും ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങൾ ഡൽഹിയിൽ എത്തി. ഇറാന്റെ മഹാൻ എയർലൈൻ ആണ് പൗരന്മാരെ നാട്ടിൽ തിരികെ എത്തിച്ചത്. മഷ്ഹാദിൽ നിന്ന് എത്തിയ സംഘത്തിൽ ഏതാണ്ട് 290 ഓളം പേർ ഉണ്ടായിരുന്നു എന്നാണ് വിവരം. ഇതിൽ ഭൂരിഭാഗവും കശ്മീരിൽ നിന്നുള്ളവരാണ്. തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബത്തിൽ നിന്ന് ഇന്ത്യൻ പൗരന്മാരുമായുള്ള വിമാനം ഇന്ന് പുലർച്ചയാണ് എത്തിയത്. ഇറാനിൽ നിന്ന് 1000 ത്തോളം ഇന്ത്യൻ പൗരന്മാരെ രാജ്യത്ത് എത്തിക്കാൻ മഹാൻ എയർലൈന്റെ 3 പ്രതേക വിമാനങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.
Story Highlights : ‘Operation Sindhu’; Nepal to bring back Sri Lankan citizens from Iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here