പാലാ സീറ്റിൽ ആര് മത്സരിക്കണമെന്ന് ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ശ്രീധരൻ പിള്ള
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലാ സീറ്റിൽ എൻഡിഎ സ്ഥാനാർത്ഥിയായി ആര് മത്സരിക്കണമെന്ന കാര്യത്തിൽ ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച എൻഡിഎ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ ഘടകകക്ഷികളുമായി ചർച്ച ചെയ്ത് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ബിജെപി മികച്ച മുന്നേറ്റം നടത്തിയ മണ്ഡലങ്ങളിൽ ഒന്നാണ് പാലാ. പാലാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയ സാധ്യത ഇല്ലെന്ന പി.സി ജോർജിന്റെ പ്രസ്താവനയെ കുറിച്ച് തനിക്കറിയില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി എം.പി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഏതെങ്കിലും ഒരു പേരിലേക്ക് ചർച്ചകൾ എത്തിയിട്ടില്ലെന്നും വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെയാണ് പ്രഖ്യാപിക്കുകയെന്നും ജോസ് കെ മാണി പറഞ്ഞു. അതേ സമയം തങ്ങൾ മുന്നോട്ട് വെയ്ക്കുന്ന ഉപാധികൾ ജോസ് കെ മാണി വിഭാഗം അംഗീകരിക്കാതെ പാലായിൽ നിഷ ജോസിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് പി.ജെ ജോസഫ്.
Read Also; പാലായിലെ സ്ഥാനാർത്ഥി; ഏതെങ്കിലും ഒരു പേരിലേക്ക് ചർച്ചകൾ എത്തിയിട്ടില്ലെന്ന് ജോസ് കെ മാണി
അതേ സമയം എൽഡിഎഫ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് എൻസിപിയിൽ തർക്കമുയർന്നിട്ടുണ്ട്. മാണി സി കാപ്പനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി. എൻസിപി സംസ്ഥാന നിർവാഹക സമിതിയംഗം സാബു എബ്രഹാം ഉൾപ്പെടെയുള്ളവരാണ് മാണി സി കാപ്പനെതിരെ രംഗത്തെത്തിയത്. സ്ഥാനാർത്ഥിയായി പുതുമുഖങ്ങളെ പരിഗണിക്കണമെന്നും ജനാധിപത്യപരമായി തീരുമാനമെടുക്കണമെന്നും സാബു എബ്രഹാം ആവശ്യപ്പെട്ടു. ചിലർ സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് അനൗചിത്യമാണെന്ന് ചൂണ്ടിക്കാണിച്ച് ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്.
പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പന്റെ പേര് ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് എൻസിപിയിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നിരിക്കുന്നത്. പാലാ ഉപതെരഞ്ഞെടുപ്പിനെപ്പറ്റി ചർച്ച ചെയ്യാൻ സിപിഐഎം, സിപിഐ, എൻസിപി നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് നടക്കുകയാണ്. വൈകീട്ട് മൂന്നിന് എകെജി സെന്ററിൽ ചേരുന്ന ഇടതുമുന്നണി യോഗത്തിന് ശേഷം പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here