കൂട്ട ബലാത്സംഗക്കേസിൽ നടപടി വൈകുന്നു; ജില്ലാ ജഡ്ജിയുടെ വീട്ടിൽ പെണ്‍കുട്ടിയും മാതാവും ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൂട്ടബലാല്‍സംഗക്കേസില്‍ പ്രതികളെ പിടികൂടുന്നതിൽ പോലിസ് അലംഭാവം കാട്ടുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ആത്മഹത്യാശ്രമം. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയും മാതാവുമാണ് ജില്ലാ ജഡ്ജിയുടെ വീട്ടില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ആത്മഹത്യാ ശ്രമം തടയുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് മാഖി ഗ്രാമത്തില്‍ നിന്നു തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തെന്നാണ് പരാതി. സംഭവത്തില്‍ പോലിസ് കേസെടുത്തെങ്കിലും ഇതുവരെ പ്രതികളെയൊന്നും അറസ്റ്റ് ചെയ്തിരുന്നില്ല. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രണ്ടുപേര്‍ ഒളിവിലാണെന്നുമാണ് പോലിസ് ഭാഷ്യം. എന്നാല്‍ പ്രതികള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നാണ് പെണ്‍കുട്ടി പറയുന്നത്.
ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗറിനെതിരെയും പെൺകുട്ടി പരാതിപ്പെട്ടിരുന്നു. സെൻഗറിനെതിരെ എഫ്ഐആർ രജിസ്ട്രർ ചെയ്യാൻ പൊലീസ് മടിച്ചെന്ന പരാതിയുമായി ഉന്നാവ് പെൺകുട്ടി അന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നിൽ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടർന്നാണ് ഈ കേസ് ദേശീയ ശ്രദ്ധയാകർഷിച്ചത്.
നേരത്തേ, ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗാര്‍ പ്രതിയായ ഉന്നാവ് ബലാല്‍സംഗ കേസ് ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു. ഉന്നാവിലെ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ട്രക്ക് ഇടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുകയാണ്. അപകടത്തില്‍ കേസിലെ സാക്ഷി ഉള്‍പ്പെടെ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ഉന്നാവ് പോലിസിന്റെ അലംഭാവം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. നിലവിൽ കേസ് സിബിഐ അന്വേഷണം നടത്തുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here