അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേർ പട്ടികയ്ക്ക് പുറത്ത്

അസമിലെ അന്തിമ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചു. പത്തൊൻപത് ലക്ഷത്തിലധികം പേർ പട്ടികയ്ക്ക് പുറത്താണ്. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേർ രജിസ്റ്ററിൽ ഉൾപ്പെട്ടു. പട്ടികയ്ക്ക് പുറത്തുപോയവർക്ക് അപ്പീൽ നൽകാനുള്ള അവസരമുണ്ട്. 120 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.
അസമിൽ കനത്ത സുരക്ഷയ്ക്കിടെ വെബ്സൈറ്റിലൂടെയാണ് പൗരത്വ രജിസ്റ്റർ കേന്ദ്രസർക്കാർ പുറത്തിറക്കിയത്. 3,11,29004 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിൽ നിന്നും പുറത്തായവരിൽ അധികവും സ്ത്രീകളാണെന്നാണ് വിവരം. പട്ടികയിൽ പേരുണ്ടോ എന്ന കാര്യം പരിശോധിക്കാൻ സേവാ കേന്ദ്രങ്ങളിലാണ് അവസരം. പേര് ഉൾപ്പെടാത്തവർക്ക് അപ്പീൽ നൽകാൻ ആറ് മാസമാണ് അവസരമുള്ളത്.
2013 ലാണ് ദേശീയ പൗരത്വ പട്ടിക പുതുക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചത്. കഴിഞ്ഞ ജൂലൈ 30 നകം പട്ടിക പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
അസം അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയിൽ വർധിക്കുന്നതായുള്ള പരാതിയെ തുടർന്നാണ് ദേശീയ പൗരത്വ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്. 2018 ജൂലായ് 30 ന് പ്രസിദ്ധീകരിച്ച ആദ്യകരട് പട്ടികയിൽ നിന്ന് ധാരാളം പേർ പുറത്തായതായി. 2019 ജൂൺ 26 ന് രണ്ടാം കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒരു ലക്ഷത്തോളം പേർ പട്ടികയിൽ ഇടം കിട്ടിയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here